സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
- Home
- News
- International News
- Malayalam News Live : ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ
Malayalam News Live : ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
കനത്ത മഴ: ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ, അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ
തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം; വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി
തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ. അശാസ്ത്രീയമായ നിർമാണവും അടച്ചുക്കെട്ടലും മുതൽ ഓടകൾ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും പിഴവായി.
സോളാർ കേസ്: നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാർ എം.എൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി ഇന്ന് വരെ സ്റ്റേ ചെയ്തിരുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്.
എലിവാലിക്കരയിൽ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം
വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം. എരുമേലി എലിവാലിക്കരയിൽ ഇന്നലെയായിരുന്നു സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വി ജി ശ്രീധരനാണ് വനിതാ എസ് ഐയെ ആക്രമിച്ചത്. എസ് ഐ ശാന്തി കെ ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്.
വിഎസിന്റെ പ്രസംഗങ്ങള്‍ക്ക് എതിരാളികള്‍ പോലും ആരാധകര്‍; 'കേരളമാകെ കയ്യടിച്ച ആ ശൈലി ആരംഭിച്ചത് ഇങ്ങനെ'
നീട്ടിയും കുറുക്കിയും എതിരാളികളോട് പരിഹാസം വാരി വിതറിയും കത്തിക്കയറുന്ന വിഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ ഏത് മുക്കിലും മൂലയിലും രാഷ്ട്രീയഭേദമന്യേ ആളുകള്‍ തടിച്ചു കൂടൂം. ആലപ്പുഴയിലെ കയര്‍, കര്‍ഷക തൊഴിലാളികളെ പിടിച്ചിരുത്താന്‍ വിഎസ് തുടങ്ങി വച്ച ശൈലിക്ക് പിന്നെ കേരളമാകെ കയ്യടിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ആയിരുന്നില്ല വിഎസിന്റെ ശൈലി. കുട്ടനാട്ടിലെ കര്‍ഷകരെയും കയര്‍ തൊഴിലാളികളയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോള്‍ വഴി മാറി കിട്ടിയതാണ് ഈ ശൈലി. തൊഴിലാളികളെ പിടിച്ചിരുത്താന്‍ തുടങ്ങി വച്ചത് പിന്നെ ശീലമായി മാറി.
കോൺഗ്രസ് ഭരിക്കുന്ന ഇടുക്കിയിലെ സൊസൈറ്റിക്കെതിരെ വൻ അഴിമതി ആരോപണം; 36 കോടി തട്ടിച്ചെന്ന് ആക്ഷേപം
കോൺഗ്രസ് ഭരിക്കുന്ന നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്ത്. ചികിത്സക്കും വീട് വയ്ക്കാനുമൊക്കെ കരുതി വച്ച് നിക്ഷേപിച്ച പണം തിരികെ കിട്ടാൻ ദിവസവും ബാങ്കിൽ കയറി ഇറങ്ങുകയാണിവർ.
ശസ്ത്രക്രിയക്ക് ശേഷം എഴുന്നേറ്റ് നിൽക്കാൻ പോലുമാവുന്നില്ല, വൃഷണം നീക്കി; ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം
മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാൽ സ്വദേശി ഗിരീഷിന് ഇപ്പോൾ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല. എന്നാല്‍ എല്ലാവിധ ചികിത്സയും നൽകിയിരുന്നു എന്നാണ് ഡോക്ടറുടെ മറുപടി. ഡോക്ടര്‍ ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗിരീഷ് ആരോപിക്കുന്നു.
ദൗത്യസംഘം നടപടിയെടുക്കുമോ?; മൂന്നാറിലെ വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ സഹോദരനും
മൂന്നാറിൽ ദൗത്യസംഘം ഒഴിപ്പിക്കേണ്ട വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെ കയ്യേറ്റവും. സർക്കാർ ഭൂമി കയ്യേറിയാണ് ലംബോധരൻ അഡ്വഞ്ചർ പാർക്ക് അടക്കം നിർമ്മിച്ചിരിക്കുന്നത്. എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് നിർമ്മാണം. അതേസമയം, മൂന്നാർ ഒഴിപ്പിക്കലിനായി മലകയറുന്ന ദൗത്യസംഘം എം എം മണിയുടെ സഹോദരൻ ലംബോധരന്‍റെ കയ്യേറ്റം ഒഴിപ്പിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. റിസോർട്ടുകൾക്കു പുറമേ വാട്ടർ തീം പാർക്കുകൾ അടക്കമുളളവയാണ് സർക്കാർ ഭൂമി കയ്യേറി വൻകിടക്കാൻ ഇവിടെ നിർമിച്ചിരിക്കുന്നത്.
ഒരേയൊരു വിഎസ്! പതറാത്ത ചുവടുറപ്പിന് പ്രായം നൂറ്
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വെള്ളിയാഴ്ച നൂറു വയസ്സാകും. പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്ന കരുത്തനായ നേതാവാണ് വിഎസ്. സമരത്തിന്റെ എഴുപത്തിയേഴാം വാര്‍ഷിക ഘട്ടത്തിലാണ് ജനനായകന്റെ ജന്മശതാബ്ദി. ഒരിക്കല്‍ ഇഎംഎസ് പറഞ്ഞു. 'ഞാന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്ത് പുത്രനാണ്.' ജ്യോതി ബസു, എംഎന്‍ ഗോവിന്ദന്‍ നായര്‍, പി. സുന്ദരയ്യ, എകെജി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് ദത്തുപുത്രന്‍മാര്‍ നിരവധിയുണ്ടായി. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ സ്വന്തം പുത്രനാണ്. തയ്യല്‍ തൊഴിലാളിയായും കയര്‍ തൊഴിലാളിയായും കൊടി പിടിച്ച കൗമാരം. തൊഴിലാളികളുടെ ഭാഷയും വിയര്‍പ്പിന്റെ മണവുമുള്ള കമ്യൂണിസ്റ്റ്.
'ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധം, പലസ്തീൻ അതോറിറ്റി നിലനിൽക്കണം'; ജോ ബൈഡൻ
ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ല. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലസ്തീൻ അതോറിറ്റി നിലനിൽക്കണം. പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും ജോ ബൈഡൻ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്കയുടെ പരാമർശം.
വടക്കൻ ഗാസയിൽ നിന്ന് 4ലക്ഷം പേർ പാലായനം ചെയ്തു; ചൈനീസ് നീക്കം നിരീക്ഷിച്ച് ഇന്ത്യ, റാഫാ ഗേറ്റ് ഇന്ന് തുറക്കും
ഒഴിഞ്ഞു പോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്ന് ആളുകളുടെ കൂട്ട പലായനം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷംപേർ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും 24 മണിക്കൂർ നേരം പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്. അതിനിടെ പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.