ഒന്‍പത് മാസത്തിനിടെ രണ്ട് യുദ്ധങ്ങള്‍ കണ്ട ജനങ്ങള്‍ കടുത്ത നിരാശയോടെയും അമര്‍ഷത്തോടെയുമാണ് ഈ പുതിയ ആക്രമണത്തെ കാണുന്നതെന്ന് ചടങ്ങിന് സാക്ഷ്യം വഹിച്ച യുഎസ് ചാനല്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെഹ്റാന്‍: ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും നാടകീയവുമായ ദിവസങ്ങള്‍ക്കാണ് ഇറാന്റെ തലസ്ഥാനമായ തെഹ്റാന്‍ ഒരാഴ്ചയായി സാക്ഷ്യം വഹിച്ചത്. ദീര്‍ഘകാലം രാജ്യം ഭരിച്ച പരമോന്നത ആത്മീയ നേതാവു കൂടിയായ ആയത്തുല്ല അലി ഖമനെയിയെ വിലാപത്തോടെ യാത്രയാക്കി. ഖമനെയിയുടെ അന്ത്യകര്‍മ്മങ്ങള്‍ ക്ലൈമാക്‌സിലേക്ക് എത്തുന്നതിനിടെയാണ് ടെഹ്റാനെ ഞെട്ടിച്ച് വീണ്ടും യുഎസ് ആക്രമണം നടന്നത്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷമാണ് അതിനിടയാക്കിയത്. ഒന്‍പത് മാസത്തിനിടെ രണ്ട് യുദ്ധങ്ങള്‍ കണ്ട ജനങ്ങള്‍ കടുത്ത നിരാശയോടെയും അമര്‍ഷത്തോടെയുമാണ് ഈ പുതിയ ആക്രമണത്തെ കാണുന്നതെന്ന് ചടങ്ങിന് സാക്ഷ്യം വഹിച്ച യുഎസ് ചാനല്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖമനെയിയുടെ വിലാപയാത്രയില്‍ ഒരു കോടിയിലധികം ആളുകള്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്ക്. രക്തസാക്ഷിത്വത്തിന്റെയും പ്രതികാരത്തിന്റെയും ചുവന്ന പതാകകള്‍ ഏന്തിയാണ് കറുത്ത വസ്ത്രം ധരിച്ച ജനലക്ഷങ്ങള്‍ വിലാപ യാത്രയില്‍ നിറഞ്ഞത്. അമേരിക്കയ്ക്കും പ്രത്യേകിച്ച് ട്രംപിനും എതിരെ കടുത്ത ആക്രോശങ്ങളാണ് വിലാപയാത്രയില്‍ ഉയര്‍ന്നത്. ഫെബ്രുവരിയില്‍ ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍, ഭരണകൂടത്തെ അട്ടിമറിക്കാന്‍ ട്രംപ് ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ നേതാവിന്റെ ചോരയ്ക്ക് പകരമായി ട്രംപിനെ വധിക്കുമെന്നാണ് വിലാപയാത്രയില്‍ പങ്കെടുത്തവര്‍ ഒരുപോലെ വിളിച്ചുപറഞ്ഞത്. 'ചോരയ്ക്ക് പകരം ചോര' എന്ന മുദ്രാവാക്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് നഗരത്തില്‍ കാണാനായത്.

എന്നആല്‍, ഭരണകൂടത്തെ എതിര്‍ക്കുന്നവരും ഇറാനിലുണ്ട്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ സ്വന്തം ഭരണകൂടത്തെ വിമര്‍ശിക്കുന്നവരും തെരുവുകളിലുണ്ട്. 'സാത്താനുമായി യാതൊരു ചര്‍ച്ചയുമില്ല' എന്ന മുദ്രാവാക്യങ്ങള്‍ മോസ്‌കുകളുടെ ചുവരുകളില്‍ എഴുതിവെച്ചിട്ടുണ്ട്. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്ക് നേരെ കല്ലേറുണ്ടായതായുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 40 ശതമാനത്തിലധികം പണപ്പെരുപ്പവും 8 ശതമാനത്തോളം തൊഴിലില്ലായ്മയും നേരിടുന്ന ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മാസങ്ങളായി തുടരുന്ന ഇന്റര്‍നെറ്റ് വിച്ഛേദനം രാജ്യത്തെ ബിസിനസ് മേഖലയെ പൂര്‍ണ്ണമായി തകര്‍ത്തു. എന്നാലും, അമേരിക്കയുടെ കടുത്ത ഉപരോധങ്ങള്‍ക്കിടയിലും ട്രംപ് ഭരണകൂടവുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ജനങ്ങള്‍.