ഉത്തരകൊറിയന്‍ സേനയിലെ ലഫ്. ജനറലായ റിം ക്വാങ്ങിനെയാണ് പുതിയ രഹസ്യാന്വേഷണ തലവനായി നിയമിച്ചിരിക്കുന്നത്. ക്വാക് ചാങ് സികിനേയാണ് കിമ്മിന്‍റെ സുപ്രീം ഗാര്‍ഡ് കമാന്‍ഡറായി നിയമിച്ചിട്ടുള്ളത്. പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗം കൂടിയായ യുന്‍ ജോങ് റിന്നിനെ മാറ്റിയാണ് ക്വാക് ചാങ് സികിന്‍റെ നിയമനം

സിയോള്‍: രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സി തലവനേയും കിം ജോങ് ഉന്നിന്‍റെ സുപ്രീം ഗാര്‍ഡ് കമാന്‍ഡറേയും നീക്കം ചെയ്ത് ഉത്തര കൊറിയ. കിമ്മിന്‍റെയും കുടുംബത്തിന്‍റേയും സംരക്ഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥനെ നീക്കം ചെയ്തതായാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരകൊറിയന്‍ സേനയിലെ ലഫ്. ജനറലായ റിം ക്വാങ്ങിനെയാണ് പുതിയ രഹസ്യാന്വേഷണ തലവനായി നിയമിച്ചിരിക്കുന്നത്. ക്വാക് ചാങ് സികിനേയാണ് കിമ്മിന്‍റെ സുപ്രീം ഗാര്‍ഡ് കമാന്‍ഡറായി നിയമിച്ചിട്ടുള്ളത്. പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗം കൂടിയായ യുന്‍ ജോങ് റിന്നിനെയാണ് ക്വാക് ചാങ് സികിന്‍റെ നിയമനത്തിനായി മാറ്റിയിട്ടുള്ളത്.

ബുധനാഴ്ചയാണ് സുപ്രധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നതെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. രാജ്യത്തെ തന്‍റെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കാനാണ് ഈ നടപടികളെന്നാണ് ഉത്തര കൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന നിരീക്ഷകര്‍ പറയുന്നത്. ഉയര്‍ന്ന പദവികളിലേക്ക് തനിക്ക് ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥരെയാണ് കിം നിയമച്ചിരിക്കുന്നത്. കിമ്മിന്‍റെ മുന്‍ കാമുകിയായി വിശ്വസിക്കപ്പെടുന്ന ഹ്യോങ് സോങ് വോളിനും സ്ഥാനക്കയറ്റം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

ദക്ഷിണ കൊറിയ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലും ചാരപ്രവര്‍ത്തനം, രഹസ്യാന്വേഷണം, സൈബര്‍ പോരാട്ടങ്ങള്‍ എന്നിവയിലും മുഖ്യ പങ്കുണ്ടെന്ന് കരുതുന്ന ചാര ഏജന്‍സിയെ നിര്‍ണായക മാറ്റങ്ങളുടെ പിന്നിലെ പ്രചോദനം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമമായ കൊറിയന്‍ ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഏറെക്കാലം മാറി നിന്നതോടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ കിമ്മിന് പകരക്കാരിയായി കിമ്മിന്‍റെ സഹോദരി കിം യോ ജോങിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇത്തരത്തില്‍ മറ്റാരും പകരമാവില്ലെന്നും അധികാരത്തില്‍ തനിക്ക് തന്നെയാണ് മേല്‍ക്കൈ എന്ന് വിശദമാക്കാനാണ് ഉന്നത ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ മാറ്റിയതെന്നുമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്. 

പോളിറ്റ് ബ്യൂറോയിലെ എണ്‍പത് ശതമാനം അംഗങ്ങളെ കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു. സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷനിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. കാലിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ പൊതുവേദികളില്‍ നിന്ന് മാറി നിന്ന് കിം മെയ് 1 നാണ് വീണ്ടും പൊതുവേദിയിലെത്തിയത്. ഒരു വള ഫാക്ടറിയുടെ ഉത്ഘാടനച്ചടങ്ങിനാണ് ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ മുഖം കാണിച്ചത്