ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേസ്. അഹമ്മദാബാദിലേക്കുള്ള വിമാനങ്ങൾ ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തും. കൊച്ചിയിലേക്കുള്ള വിമാനങ്ങൾ തിങ്കളും ബുധനാഴ്ചയും ആഴ്ചയിൽ രണ്ട് പ്രാവശ്യം സർവീസ് നടത്തും.
കുവൈത്ത് സിറ്റി: ദമ്മാം (സൗദി അറേബ്യ) വഴി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്.
അഹമ്മദാബാദിലേക്കുള്ള വിമാനങ്ങൾ ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തും. കൊച്ചിയിലേക്കുള്ള വിമാനങ്ങൾ തിങ്കളും ബുധനാഴ്ചയും ആഴ്ചയിൽ രണ്ട് പ്രാവശ്യം സർവീസ് നടത്തും. ദില്ലിയിലേക്ക് ചൊവ്വാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് ഉണ്ടാകും. മുംബൈയിലേക്കുള്ള വിമാനങ്ങൾ വെള്ളിയാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തും. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സർവീസുകൾ വിപുലീകരിക്കുന്നതിനുമായി ദമ്മാം വഴി ലണ്ടൻ, കൈറോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന
വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും. ഏപ്രിൽ ഒന്നിന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ് രേഖപ്പെടുത്തിയത്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിൽ അധികമാണ് കൂടിയത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്. 115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്.
ആഗോള അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിമാന ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തിയത്. ഇന്ധന വില ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകദേശം 107 ശതമാനവും വർദ്ധിച്ചു. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നേരത്തെ നീക്കിയിരുന്നു. ഇതോടെ വിമാന കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയുന്ന സ്ഥിതിയാണ്.


