ന്യൂസിലൻഡിലെ ക്വീൻസ്ടൗണിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ക്വാന്റാസ് എയർവേയ്സ് വിമാനത്തിന് ടേക്ക് ഓഫിന് പിന്നാലെ എഞ്ചിൻ തകരാറുണ്ടായി.
സിഡ്നി: ടേക്ക് ഓഫിന് പിന്നാലെ ഇടത് വശത്തെ എൻജിനിൽ തീ പടർന്നു. തീജ്വാലകൾ ശ്രദ്ധിച്ചത് യാത്രക്കാർ. പിന്നാലെ അടിയന്തരമായി നിലത്തിറക്കി വിമാനം. ന്യൂസിലാൻഡിലെ ക്വീൻസ് ടൌണിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ക്വാന്റാസ് എയർവേയ്സ് വിമാനത്തിനാണ് എൻജിൻ തകരാറ് ഉണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ക്യുഎഫ് 122 എന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്ത് മലനിരകൾക്ക് മുകളിലൂടെ ഉയർന്നു പൊങ്ങുന്നതിനിടയിൽ വൻ ശബ്ദത്തോടെ നടുക്കമുണ്ടാവുകയും ക്യാബിനിലെ ലൈറ്റുകൾ അണയുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുവശത്തെ എഞ്ചിനിൽ നിന്ന് വേഗത്തിലുള്ള സ്ഫോടനങ്ങളോടെ തീയും പുകയും ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തോക്കിൽ നിന്ന് വെടിയുതിർക്കുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികളും വ്യക്തമാക്കി.ടേക്ക് ഓഫ് ചെയ്ത് ഏകദേശം 52 മിനിറ്റ് കഴിഞ്ഞ് വിമാനം മുൻഗണനാടിസ്ഥാനത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഈ സമയത്ത് റൺവേയിൽ അത്യാഹിത വിഭാഗം സജ്ജമായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനക്ഷമമായിരുന്നുവെന്നും എഞ്ചിൻ പൂർണ്ണമായി നിലച്ചിരുന്നില്ലെന്നും ക്വാന്റാസ് അധികൃതർ വിശദമാക്കുന്നത്.


