ലിബിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷം: ട്രിപ്പോളിയിലെ വിമാനത്തവളം അടച്ചു
ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധീവിയായിരുന്ന ജനറൽ ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്
ട്രിപ്പോളി: ലിബിയയിലെ ആഭ്യന്തരയുദ്ധത്തിൽ 25 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മൂവായിരത്തിൽ കൂടുതൽ പേർ പലായനം ചെയ്തു. തലസ്ഥാനമായ ട്രിപ്പോളിയ്ക്കും ചുറ്റും ഉപരോധം തീർത്തിരിക്കയാണ് വിമതസൈന്യം.ഇന്നലെ നടന്ന വ്യോമാക്രമണത്തെ തുടർന്ന് ട്രിപ്പോളിയിലെ വിമാനത്തവളം അടച്ചു
ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധീവിയായിരുന്ന ജനറൽ ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണ്. ഗദ്ദാഫിയുമായി പിണങ്ങി അമേരിക്കയിൽ അഭയം തേടിയ ജനറൽ ഹഫ്താർ ഗദ്ദാഫിയുടെ മരണശേഷമാണ് തിരിച്ചെത്തിയത്.
പ്രധാനമന്ത്രി ഫായേസ് അൽ സെറാജിന്റ സർക്കാരിനെ അംഗീകരിക്കാത്ത സായുധസംഘങ്ങളുടെ പിടിയിലാണിന്ന് ലിബിയ. മനുഷ്യക്കടത്തും അടിമക്കച്ചവടവും അരങ്ങുവാഴുന്ന രാജ്യത്തിന് ആവശ്യം സൈനികഭരണമാണെന്നാണ് ജനറൽ ഹഫ്താറിന്‍റെ വാദം.
ഈജിപ്തിന്റേയും യുഎഇയുടേയും പിന്തുണയുള്ള ജനറൽ ഹഫ്താർ തീവ്ര ഇസ്ലാമികവാദത്തിനെതിരാണ്. തനിക്കുമാത്രമേ ലിബിയയെ രക്ഷിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന ജനറൽ ഹഫ്താറിനെതിരെ പ്രയോഗിക്കാൻ പടിഞ്ഞാറൻ രാജ്യങ്ങളുടെ ആവനാഴിയിലും അമ്പുകള്‍ കുറവാണ്.