പടിഞ്ഞാറൻ നഗരമായ സബ്രതയിൽ 53 പേരെ കൊലപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിലും പ്രതികളായവർക്കാണ് വധശിക്ഷ വിധിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
ട്രിപ്പോളി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിലെ 17 മുൻ അംഗങ്ങൾക്ക് ലിബിയൻ കോടതി വധശിക്ഷ വിധിച്ചു. പടിഞ്ഞാറൻ നഗരമായ സബ്രതയിൽ 53 പേരെ കൊലപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിലും പ്രതികളായവർക്കാണ് വധശിക്ഷ വിധിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. മറ്റൊരു 16 തീവ്രവാദികൾക്ക് കോടതി തടവുശിക്ഷയും വിധിച്ചു. ഇതില്‍ രണ്ട് പേർക്ക് ജീവപര്യന്തം ശിക്ഷയാണ്. എന്നാല്‍ ശിക്ഷ എപ്പോൾ നടപ്പാക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
ഏറെക്കാലം ഭരണാധികാരിയായിരുന്ന ഗദ്ദാഫിയെ 2011 ല്‍ അട്ടിമറിച്ചതിന് പിന്നാലെ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വീണു. ഇതിനിടെ രാജ്യത്ത് പല മത-സൈനിക ഗ്രൂപ്പുകളും ശക്തിപ്രാപിച്ചു. തട്ടിക്കൊണ്ട് പോകലും കൊലപാതകവും രാജ്യത്ത് നിത്യസംഭവങ്ങളായി മാറി. ഇതിനിടെ രാജ്യത്ത് ഐഎസിന്‍റെ സാന്നിധ്യവും ശക്തമായി. 2014 ല്‍ ഐഎസ് തീവ്രവാദികൾ ആദ്യം ഡർണയും പിന്നീട് സിർത്തും സബ്രത നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും പിടിച്ചെടുത്ത് തങ്ങളുടെ നിയന്ത്രണത്തിലാക്കി. എന്നാല്‍, ലിബിയയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതില്‍ ഐഎസ് പരാജയപ്പെട്ടു. അതേ സമയം എണ്ണ സമ്പന്നമായ വടക്കേ ആഫ്രിക്കൻ രാജ്യത്തുടനീളമുള്ള ഭരണപരമായ പോക്കറ്റുകളിൽ അവര്‍ ശക്തമായ സന്നിധ്യം അറിയിച്ചു.
ഗോത്രവർഗ വിശ്വസ്തതയാൽ കർശനമായി ബന്ധിക്കപ്പെട്ട ലിബിയയുടെ നിരവധി സായുധ സേനകളുടെ മേൽ മേധാവിത്വം നേടാൻ ഐഎസിന് കഴിഞ്ഞില്ല. എങ്കിലും സബ്രതയ്ക്ക് പുറത്ത് നിരവധി ഐഎസ് പരിശീലന ക്യാമ്പുകൾ തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 2016 ന്‍റെ തുടക്കത്തിൽ, ഐഎസിലെ ടുണീഷ്യക്കാരായ 700 ഓളം തീവ്രവാദികള്‍ ഇവിടം താവളമായി ഉപയോഗിച്ചിരുന്നു. 2016 മാർച്ചിൽ, 12 ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലവെട്ടികൊണ്ടായിരുന്നു ഐഎസ് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്.
പിന്നീട് പലപ്പോഴായി സിര്‍ട്ടയില്‍ തലവെട്ടി കൊലകളുടെ പരമ്പരകള്‍ തന്നെ അരങ്ങേറി. 2016 ഏപ്രില്‍ മാസമാകുമ്പോഴേക്കും ഏകദേശം 6,000 പോരാളികളെ ഐഎസ് റിക്രൂട്ട് ചെയെതെന്ന് യുഎസ് സൈനിക വിദഗ്ദര്‍ പറയുന്നു. എന്നാല്‍, 2016 ല്‍ സൈന്യം ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ അവരുടെ ശക്തി കേന്ദ്രമായ തീരദേശ നഗരമായ സിര്‍ത്തില്‍ നിന്ന് ഉള്‍നാടുകളിലേക്ക് വലിഞ്ഞു. സുബ്രതയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പോലും അവരുടെ സാന്നിധ്യം പരിമിതമായി. അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഐഎസ് ക്യാമ്പുകള്‍ നാമാവശേഷമായിരുന്നു. ഈ ആക്രമണത്തില്‍ ഏതാണ്ട് 40 ഓളം ഐഎസ് തീവ്രവാദികള്‍ മരിച്ചതായി കണക്കാക്കുന്നു. തുടര്‍ന്നിങ്ങോട്ട് ഓരോ വര്‍ഷവും സൈന്യവും ഐഎസ് തീവ്രവാദികളും ചെറുതും വലുതുമായ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
