'ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ...'; 5 ദിവസത്തെ ചൈന സന്ദർശനത്തിന് ശേഷം കടുപ്പിച്ച് മാലിദ്വീപ് പ്രസിഡന്റ്
ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ് അഭ്യർത്ഥിച്ചിരുന്നു. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്.
![Maldives President press meet after china visit Doesn't give you licence to bully us btb Maldives President press meet after china visit Doesn't give you licence to bully us btb](https://static-ai.asianetnews.com/images/01hkqdmxz5pqb5c0m9hppmb2fk/mohammed-muizzu_363x203xt.jpg)
ദില്ലി: തങ്ങളെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു. അഞ്ച് ദിവസം നീണ്ട ചൈന സന്ദർശനത്തിന് ശേഷമാണ് മെയ്സുവിന്റെ പ്രതികരണം. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെയുള്ള മെയ്സുവിന്റെ പ്രസ്താവന വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഞങ്ങൾ ചെറിയ രാഷ്ട്രമായിരിക്കാം. പക്ഷേ ആർക്കും ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് നൽകുന്നില്ലെന്ന് മൊയ്സു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ് അഭ്യർത്ഥിച്ചിരുന്നു. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്. ചൈന സന്ദർശനത്തിനിടെയായിരുന്നു മൊയ്സുവിന്റെ അഭ്യർഥന. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്. തുടർന്ന് മൂന്ന് ഉപമന്ത്രിമാരെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, മാലിദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി (MATI) അപകീർത്തികരമായ പരാമർശങ്ങളെ ശക്തമായി അപലപിച്ചു.
മാലിദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ഇന്ത്യയിൽ നിന്നാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്. കഴിഞ്ഞ വർഷം 209,198 പേർ ദ്വീപിലെത്തി. 209,146 പേർ എത്തിയ റഷ്യയ രണ്ടാം സ്ഥാനത്തും 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം