ചിലന്തിയെ കൊല്ലാൻ തീയിട്ടു, കാട്ടുതീ പടർത്തിയതിന് യുവാവ് പൊലീസ് പിടിയിൽ
ലൈറ്റർ ഉപയോഗിച്ചായിരുന്നു ചിലന്തിയെ കൊല്ലാനുള്ള ശ്രമം. എന്നാൽ തീ പടർന്ന് അത് വലിയൊരു കാട്ടുതീയായി, അറുപത് ഏക്കറോളം വ്യാപിച്ചു
ന്യൂയോര്‍ക്ക് : എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ, അമേരിക്കയിൽ അതിലും വിചിത്രമാണ് കാര്യങ്ങൾ. ചിലന്തിയെ കൊല്ലാൻ തീയിട്ടതാണ് അമേരിക്കക്കാരൻ. ഇപ്പോഴിതാ ആള് അറസ്റ്റിലാണ്, അതും 60 ഏക്കൽ കാട് തീയിട്ടതിന്. ചിലന്തിയെ ജീവനോടെ കൊല്ലാൻ ശ്രമിച്ചതാണ് 26 കാരനായ കോറി അലൻ മാർട്ടിൻ. ലൈറ്റർ ഉപയോഗിച്ചായിരുന്നു ചിലന്തിയെ കൊല്ലാനുള്ള ശ്രമം. എന്നാൽ തീ പടർന്ന് അത് വലിയൊരു കാട്ടുതീയായി, അറുപത് ഏക്കറോളം വ്യാപിച്ചു. കാട്ടുതീ പടർന്ന ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മേപ്പിൾടൺ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് പങ്കുവച്ചിട്ടുണ്ട്.
ചിലന്തിയെ കണ്ടപ്പോൾ ലൈറ്ററുപയോഗിച്ച് അതിനെ കൊല്ലാൻ വേണ്ടി ശ്രമിച്ചതാണെന്നാണ് പിടിയിലായ യുവാവ് പറഞ്ഞതെന്ന് ഉതാഹ് കൗണ്ടി ഷെരിഫ് സ്പെൻസർ കാനൻ ട്വീറ്റ് ചെയ്തു. താൻ കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഈ കാട്ടുതീയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചിലന്തിയെ കൊല്ലാൻ ശ്രമിച്ചതാണ് തീപടരാനുണ്ടായ കാരണം എന്നത് തീർത്തും ആദ്യത്തേതാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാർട്ടിനെ അറസ്റ്റ് ചെയ്തപ്പോൾ ഇയാളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് കൈയ്യിൽ വച്ചു, കാട്ടു തീ പടർത്തി, തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കാട്ടുതീ അപകടമാംവിധം ഉയർന്നിട്ടില്ലെങ്കിലും കാറ്റ് കൂടുതലായതിനാൽ സ്പ്രിങ് വില്ലയെ 90 ശതമാനത്തോളം തീ ബാധിച്ചുവെന്ന് അഗ്നിശമന വിഭാഗം അധികൃതർ പറഞ്ഞു. ലൈറ്ററിന്റെ തീ പോലും കാട്ടുതീയായി മാറിയേക്കാമെന്ന് ജനങ്ങൾക്ക് കൗണ്ടി ഷെരിഫ് സ്പെൻസർ കാനൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മദ്യം വാങ്ങാൻ പണം നൽകിയില്ല, രാത്രി സുഹൃത്തിനെ കുത്തി വീഴ്ത്തി; ദിലീപ് അറസ്റ്റിൽ, ജയൻ ആശുപത്രിയിൽ
ഹരിപ്പാട്: മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച യുവാവിനെ പൊലീസ് പിടികൂടി. സംഭവത്തിൽ മുട്ടം ദിലീപ് ഭവനത്തിൽ ദിലീപ് (39) നെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ മുട്ടം കൃഷ്ണാലയം വീട്ടിൽ ജയനെ (48) ആണ് കുത്തി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി മുട്ടം ചൂണ്ടുപലക ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്.
ജയൻ ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് മദ്യം വാങ്ങാനായി ദിലീപ് പണം ആവശ്യപ്പെട്ടത്. എന്നാൽ ജയൻ പണം നൽകാൻ തയ്യാറായില്ല. തുടർന്ന് പ്രകോപിതനായ ദിലീപ് കയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ ജയൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരീലക്കുളങ്ങര എസ് ഐ ഷെഫീഖിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
അതേസമയം എറണാകുളത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്നയാൾ പിടിയിലായെന്നതാണ്. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് രാജൻ (37) നെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. താൽകാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ ആക്രമണം. ബലം പ്രയോഗിച്ച് വീട്ടമ്മയുടെ ഫോട്ടോകൾ എടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 4 വർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു. ഇതിന്‍റെ പേരിൽ ഇയാൾ സ്വർണ്ണവും മൊബൈൽ ഫോണും കൈക്കലാക്കി. തുടർന്ന് വീട്ടമ്മ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സബ് ഇൻസ്പെക്ടർ മാരായ എസ് എൻ സുമതി, ടി കെ കൃഷ്ണകുമാർ, എ എസ് ഐ കെ.എം.സന്തോഷ്കുമാർ, എസ് സി പി ഒ മാരായ അനിൽകുമാർ, മിഥുൻ തമ്പി, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.