ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി
മാഞ്ചെസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. സിനഗോഗിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാർ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ ആളുകള്‍ തടയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരാള്‍ക്ക് കുത്തേറ്റത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
അക്രമിയെ വെടിവച്ച് വീഴ്ത്തി ഉദ്യോഗസ്ഥർ, അക്രമ സ്ഥലത്തേക്ക് പൊലീസ് എത്തിയത് 7 മിനിറ്റിൽ
ആക്രമണത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യു കെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശിച്ചതായും സ്റ്റാർമർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഡെന്മാർക്ക് സന്ദർശനം സ്റ്റാർമർ അവസാനിപ്പിച്ചു.
ജൂത മത വിശ്വാസികളാണ് കൊല്ലപ്പെട്ട രണ്ട് പേർ. ജൂത മത വിശ്വാസം അനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനമായ യോം കിപ്പൂർ ആചരണത്തിനിടയിലാണ് ആക്രമണം ഉണ്ടായത്. അക്രമിയെ തിരിച്ചറിയാൻ സാധിച്ചതായും അക്രമിയെ ആയുധധാരികളായ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നതായും പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രദേശിക സമയം ഒൻപതരയോടെയാണ് ആക്രമണമുണ്ടായത്.
ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിലാണ് ആക്രമണം നടന്നത്. 7 മിനിറ്റിനുള്ളിൽ തന്നെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തി. വലിയ രീതിയിൽ വിശ്വാസികൾ സിനഗോഗിനുള്ളിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവച്ചിരുന്ന അക്രമി കത്തികൊണ്ടും ആളുകളെ ആക്രമിച്ചിരുന്നു.


