ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം ഉണ്ടായത്. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു.
ഇംഫാൽ: മണിപ്പൂരിൽ ആശങ്കയയുർത്തി വീണ്ടും സാമുദായിക സംഘർഷം. ഇംഫാലിൽ വീടുകൾക്കടക്കം വ്യാപകമായി തീയിട്ടു. സൈന്യം ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു.
ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ ആശങ്കയുയർത്തി ഇന്ന് ഉച്ചയോടെ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലെ ചന്തയിലാണ് മെയ്തി - കുക്കി വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടിയത്. ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്കും വ്യാപകമായി തീയിട്ടു. പൊലീസും ഫയർഫോഴ്സും, കേന്ദ്രസേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്. അക്രമം നടത്തിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും രണ്ട് ആയുധങ്ങളും പിടിച്ചെടുത്തതായും ഇംഫാലില് സ്ഥിതി ശാന്തമാണെന്നും സൈന്യം അറിയിച്ചു. ആർക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങൾ സംബന്ധിച്ചോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആഴ്ചകളോളം നീണ്ട സംഘർഷത്തിന് ശേഷം ഒരാഴ്ചയായി സംസ്ഥാനത്ത് സ്ഥിതിഗതികൾ സാധാരണനിലയിലാവുകയായിരുന്നു. തുടർന്ന് 4 മണിവരെ കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. വീണ്ടും സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ കർഫ്യൂ ഇളവ് ഉച്ചക്ക് 1 മണി വരെയായി ചുരുക്കിയിട്ടുണ്ട്. ഇംഫാലിൽ സൈന്യത്തിന്റെയും കേന്ദ്രസേനയുടെയും വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ ഇന്റർനെററ് സേവനങ്ങൾ റദ്ദാക്കിയത് 5 ദിവസം കൂടി നീട്ടി ഇന്നലെ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. വിദ്വേഷ പ്രചാരണം തടയാനാണെന്നായിരുന്നു വിശദീകരണം.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും, ജനങ്ങൾ സഹകരിക്കണമെന്നും ബിരേൻ സിംഗ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ആശങ്കയുയർത്തി വീണ്ടും സംഘർഷംമുണ്ടായത്.
സംസ്ഥാനത്തെ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്. 55 പേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്.
