നേരത്തെ ക്രിസ്മസിന് മുന്‍പ് തന്നെ ഇത്തരം ഒരു നീക്കം ട്രംപ് നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാത്തതിനാല്‍ ഈ നീക്കം തിടുക്കത്തില്‍ വേണ്ടെന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു.

വാഷിംങ്ടണ്‍: പ്രസിഡന്‍റ് എന്ന നിലയില്‍ അവസാനത്തെ മുഴുവന്‍ ദിന പ്രവര്‍ത്തനത്തില്‍ നൂറുകണക്കിന് മാപ്പ് അപേക്ഷകളും, ശിക്ഷ ഇളവ് അപേക്ഷകളും കൂട്ടത്തോടെ അനുവദിക്കാന്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ്. ട്രംപ് മാപ്പ് നല്‍കുന്നതില്‍ വന്‍കിട തട്ടിപ്പുകാര്‍ മുതല്‍ വൈറ്റ് കോളര്‍ ക്രിമിനലുകള്‍വരെയുണ്ട് എന്നാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച അപേക്ഷ പരിഗണിക്കേണ്ടവരുടെ അന്തിമ ലിസ്റ്റ് വൈറ്റ് ഹൗസ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ക്രിസ്മസിന് മുന്‍പ് തന്നെ ഇത്തരം ഒരു നീക്കം ട്രംപ് നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാത്തതിനാല്‍ ഈ നീക്കം തിടുക്കത്തില്‍ വേണ്ടെന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 6ലെ ട്രംപ് അനുകൂലികളുടെ ക്ലാപിറ്റോള്‍ കലാപത്തോടെ കാര്യങ്ങള്‍ കൈവിട്ടതോടെ പരിഗണിച്ച അപേക്ഷകള്‍ ട്രംപ് സര്‍ക്കാര് പൊടിതട്ടിയെടുക്കുകയായിരുന്നു. 

അതേ സമയം അപേക്ഷകളില്‍ നേരത്തെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പോലെ ട്രംപിന്‍റെ അടുത്ത അനുയായികളോ, ബന്ധുക്കളോ അദ്ദേഹം തന്നെയോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മാപ്പ് അപേക്ഷകളും ശിക്ഷ ഇളവിനും പുറമേ വിവിധ ഭരണകാര്യ ഉത്തരവുകളും ഓവല്‍ ഓഫീസിലെ അവസാന ദിനത്തില്‍ ട്രംപ് ഇറക്കുമെന്നാണ റിപ്പോര്‍ട്ട്. റഷ്യന്‍ അന്വേഷണത്തിന്‍റെ ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്യുന്നത് അടക്കമുള്ള ഓഡറുകള്‍ ഇതിലുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രഥമ വനിതയാണ് എന്നാണ് സിഎന്‍എന്‍ പോള്‍ പറയുന്നത്. സിഎന്‍എന്‍ 2016 മുതല്‍ നടത്തിയ പോളിംഗുകള്‍ വച്ചാണ് ഈ വാര്‍ത്തവരുന്നത്. 2016 ല്‍ സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ മെലാനിയയെ ഇഷ്ടമല്ലെന്ന് വ്യക്തമാക്കി. 2018 തുടക്കത്തിലെ പോളില്‍ മെലാനിയയുടെ ജനപ്രീതി 57 ശതമാനത്തോളം വര്‍ദ്ധിച്ചു. 

എന്നാല്‍ ആ വര്‍ഷം ഡിസംബറില്‍ മെലാനിയയുടെ ജനപ്രീതി 36 ശതമാനമായി താഴ്ന്നു. അതേ സമയം റിപ്പബ്ലിക്കന്‍ അനുകൂലികള്‍ക്കിടയില്‍ പ്രസിഡന്‍റ് ട്രംപിന് റൈറ്റിംഗ് 79 ശതമാനമാണെങ്കില്‍ വൈസ് പ്രസിഡന്‍റിന് 72 ശതമാനമാണ്. എന്നാല്‍ മെലാനിയ ട്രംപിന് ഇത് 84 ശതമാനമാണ്. അതേ സമയം പൊതുവില്‍ സിഎന്‍എന്‍ പോള്‍ പ്രകാരം ട്രംപിന്‍റെ റൈറ്റിംഗ് 33 ശതമാനമാണ്. 

അതേ സമയം തന്നെ പുതിയ ബൈഡന്‍ സര്‍ക്കാറിന്‍റെ സത്യപ്രതിഞ്ജ ചടങ്ങിനായി ക്യാപിറ്റോള്‍ ഒരുങ്ങിക്കഴിഞ്ഞു. കനത്ത സുരക്ഷയാണ് വാഷിംങ്ടണില്‍ ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വാഷിംങ്ടണില്‍ സ്റ്റേറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 24വരെ തുടരും.