'ജോർജ് ഫ്ളോയ്ഡിന് നീതിവേണം': പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അമേരിക്കന്‍ പൊലീസ്
ഐക്യദാർഢ്യവുമായി ഹോളിവുഡ്. ബിയോണ്‍സ്, റിഹാന, ലേഡി ഗാഗ, ഡ്വയൻ ജോണ്സണ്, സലീന ഗോമസ്, കിം കർദാഷിയാൻ, കെൻട്രിക് സാംപ്സണ്, ക്രിസി ടൈഗെൻ, ബെൻ പ്ലറ്റ എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.
മിയാമി: പോലീസ് കസ്റ്റഡിയിൽ മരിച്ച ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിൽ അനുശോചിച്ചും അദ്ദേഹത്തിനു നീതി തേടിയുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അമേരിക്കൻ പോലീസ്. അമേരിക്കയിലെ മിയാമിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സംസ്ഥാനത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്നാണ് വർണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. അനീതിക്കെതിരെ പ്രക്ഷോഭകർക്കൊപ്പം നിലനിൽക്കുന്നതിന്റെ പ്രതീകമായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
അതേ സമയം പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഐക്യദാർഢ്യവുമായി ഹോളിവുഡ്. ബിയോണ്‍സ്, റിഹാന, ലേഡി ഗാഗ, ഡ്വയൻ ജോണ്സണ്, സലീന ഗോമസ്, കിം കർദാഷിയാൻ, കെൻട്രിക് സാംപ്സണ്, ക്രിസി ടൈഗെൻ, ബെൻ പ്ലറ്റ എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ പിന്തുണയറിയിച്ചതിനൊപ്പം പ്രതിഷേധക്കാർക്ക് സഹായമെത്തിച്ചുമാണ് താരങ്ങൾ സമരത്തിൽ പങ്കാളികളായത്. കൊലപാതകത്തിൽ നീതി ലഭ്യമാക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് സഹായങ്ങളും ഇവർ എത്തിച്ചു നൽകുന്നുണ്ട്. അറസ്റ്റിലാകുന്നവർക്ക് ജാമ്യം എടുക്കുന്നതിനുള്ള ധനസമാഹരണത്തിലും ഹോളിവുഡിന്റെ സഹായമുണ്ട്. നിരവധി പ്രമുഖരാണ് സംഭാവനയുമായി രംഗത്തെത്തിയത്.
അതേ സമയം ജോർജ് ഫ്ളോയ്ഡിന്റെ മരണത്തെത്തുടർന്ന് രാജ്യത്തെങ്ങും അലയടിക്കുന്ന പ്രക്ഷോഭത്തെ കടുത്തരീതിയിൽ അടിച്ചമർത്താൻ ഗവർണർമാരോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച സംസ്ഥാനത്തെ ഗവർണർമാരുമായി വീഡിയോ ടെലി കോണ്‍ഫറൻസിൽ സംസാരിക്കുന്പോഴായിരുന്നു ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ട്രംപ് ഗവർണർമാരോട് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിനും അക്രമത്തിനും പിന്നിൽ തീവ്ര ഇടതു ശക്തികളാണെന്ന അഭിപ്രായം ഒരിക്കൽകൂടി ആവർത്തിക്കുകയും ചെയ്തു. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമർത്തുകയെന്നത് ഗവർണർമാരുടെ ഉത്തരവാദിത്തമാണെന്നും തന്റെതല്ലെന്ന് ട്രംപ് വ്യക്തമാക്കി.