മോദിയും ട്രംപും ആസിയാൻ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും, ക്വാഡ് ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി

ന്യൂയോർക്ക്: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വ്യാപാര കരാർ അടക്കം വിഷയങ്ങളിൽ വൈകാതെ ധാരണ ഉണ്ടാകും എന്ന് യു എസ് നേതാക്കൾ. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമിടയിലുള്ള കൂടിക്കാഴ്ചയും ഏതാനും ആഴ്ചകൾക്കുള്ളിൽ നടന്നേക്കും എന്നും അമേരിക്ക വ്യക്തമാക്കി. നരേന്ദ്ര മോദിക്കും ഡോണൾഡ് ട്രംപിനും ഇടയിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്നാണ് അമേരിക്ക നൽകുന്ന സൂചന. ആസിയാൻ ഉച്ചകോടിക്കിടെ മോദി - ട്രംപ് കൂടിക്കാഴ്ച നടന്നേക്കാം എന്നാണ് വ്യക്തമാകുന്നത്. ക്വാഡ് ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറില്ലെന്നും യു എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും അടങ്ങുന്ന കൂട്ടായ്മയുടെ ഉച്ചകോടി ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ നടക്കും എന്നാണ് അമേരിക്ക അറിയിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിശദ വിവരങ്ങൾ

യു എന്നിലെ പ്രസംഗത്തിനിടെ ഇന്ത്യയ്ക്കെതിരെ ഡോണൾഡ് ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയും ചൈനയുമാണ് യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിന് പ്രധാനമായും ഫണ്ട് നൽകുന്നതെന്ന ആരോപണം ട്രംപ്, യു എൻ പ്രസംഗത്തിൽ കൂടുതൽ ശക്തമായി ഉന്നയിക്കുകയായിരുന്നു. ഇന്ത്യ - പാകിസ്ഥാൻ സംഘർഷം പരിഹരിക്കാൻ താനാണ് ഇടപെട്ടതെന്ന വാദം ട്രംപ് ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷവും ഇന്ത്യയുമായുള്ള ബന്ധത്തെ ഇത് ബാധിക്കില്ല എന്ന സൂചനയാണ് യു എസ് അധികൃതർ നൽകിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യ അമേരിക്ക ചർച്ചകൾ ഫലവത്താകും എന്നും ചില യു എസ് അധികൃതർ അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നരേന്ദ്രമോദിക്കും ഡോണൾഡ് ട്രംപിനും ഇടയിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്. ആസിയാൻ ഉച്ചകോടിക്കിടെ ഇത് നടന്നേക്കാം എന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. ക്വാഡ് ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറില്ലെന്ന് യു എസ് അധികൃതർ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും അടങ്ങുന്ന കൂട്ടായ്മയുടെ ഉച്ചകോടി ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ നടക്കും എന്നാണ് അമേരിക്ക അറിയിക്കുന്നത്. ട്രംപിന്റെ യു എന്നിലെ പ്രസംഗത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റഷ്യൻ എണ്ണയുടെ പേരിൽ വിമർശനം ശക്തം

റഷ്യയിൽ നിന്ന് എണ്ണം വാങ്ങുന്നത് ഇന്ത്യ നിർത്തിവയ്ക്കണമെന്ന ആവശ്യം അമേരിക്ക കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് വൈറ്റാണ് ഏറ്റവും ഒടുവിൽ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. യുക്രൈ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കിയും യു എൻ പ്രസംഗത്തിൽ റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇന്ത്യയെ പരാമർശിച്ചിരുന്നു. ഇന്ത്യയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയും എന്നാണ് പ്രതീക്ഷ എന്ന് സെലൻസ്കി പറഞ്ഞു. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും വ്യാപാര ചർച്ചകളും കൂട്ടിക്കുഴക്കേണ്ട എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.