ഭൂകമ്പത്തെ തുടർന്നുണ്ടായ പരിഭ്രാന്തി മുതലാക്കിയായിരുന്നു ജയിൽചാട്ടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായവരാണ് തടവുകാരിൽ ഏറെയും.
കറാച്ചി: പാകിസ്ഥാനിൽ ഭൂകമ്പത്തിനിടെ ജയിൽ ചാടി 200ലധികം തടവുകാർ. കിഴക്കൻ കറാച്ചിയിലെ മാലിർ ജയിലിലാണ് സംഭവം. ഭൂകമ്പത്തെ തുടർന്നുണ്ടായ പരിഭ്രാന്തി മുതലാക്കിയായിരുന്നു ജയിൽചാട്ടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായവരാണ് തടവുകാരിൽ ഏറെയും.
ഭൂകമ്പത്തിനിടെ തടവുകാരെ സുരക്ഷിതരാക്കുന്ന തിരക്കിലായിരുന്നു ജയിൽ അധികൃതർ. കുറഞ്ഞത് 216 തടവുകാർ ഓടിപ്പോയെന്ന് ജയിൽ സൂപ്രണ്ട് അർഷാദ് ഷാ ജിയോ ടിവിയോട് പ്രതികരിച്ചു. അതിനിടെ ഒരു തടവുകാരൻ മരിച്ചതായും ജയിൽ ജീവനക്കാർക്ക് ഉൾപ്പെടെ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച മുതൽ കറാച്ചിയിൽ 16 തവണ നേരിയ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. മാലിറിന് വടക്കുകിഴക്കായി 40 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ 2.6 ഉം 2.8 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായി. ഭൂകമ്പ സമയത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി സർക്കിൾ 4, 5 എന്നിവിടങ്ങളിലെ തടവുകാരെ അവരുടെ ബാരക്കുകളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. പിന്നാലെയാണ് തടവുകാർ ജയിൽ ചാടിയതെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. ആ സമയത്ത് 600-ലധികം തടവുകാർ അവരുടെ സെല്ലുകൾക്ക് പുറത്തായിരുന്നു. 135-ലധികം തടവുകാർ ഇപ്പോഴും ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.
ഒഴിപ്പിക്കൽ സമയത്ത് 700ഓളം തടവുകാർ പ്രധാന ഗേറ്റിന് സമീപം തടിച്ചുകൂടിയപ്പോഴാണ് രക്ഷപ്പെടൽ നടന്നതെന്ന് സിന്ധ് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയാ-ഉൽ-ഹസൻ പറഞ്ഞു. ബഹളത്തിനിടയിൽ, തടവുകാർ ഗേറ്റ് ബലം പ്രയോഗിച്ച് തുറന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഡോണ്‍ റിപ്പോർട്ട് ചെയ്തു.


