നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ സായുധ സംഘങ്ങൾ മൂന്ന് സ്കൂളുകൾക്ക് നേരെ ആക്രമണം നടത്തി. അമ്പതിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയ അക്രമികൾ, രക്ഷപ്പെടാനായി കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചു. ആക്രമണത്തിന് പിന്നിൽ 'ബൊക്കോ ഹറാം' ആണെന്ന് സംശയിക്കുന്നു.

അബുജ: നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ വിവിധ സ്കൂളുകളിൽ ആക്രമണം. നഗരത്തിലുള്ള മൂന്ന് സ്‌കൂളുകളിൽ നിന്നായി അമ്പതിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ്. സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ ബൈക്കുകളിൽ കയറ്റി രക്ഷപ്പെടുന്നതിനായി അക്രമികൾ അവരെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ സുരക്ഷാ സേനയ്ക്ക് പെട്ടെന്ന് ഇടപെടാൻ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ബോർണോ സംസ്ഥാനത്തിലെ മുസ്സയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രക്ഷപ്പെടുന്നതിനായി അക്രമികൾ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചതായും, ഇതിനാൽ സുരക്ഷാ സേനയ്ക്ക് ഇവർക്ക് നേരെ വെടിയുതിർക്കാൻ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. മോട്ടോർ ബൈക്കുകളിലാണ് അക്രമികൾ കുട്ടികളുമായി രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ 'ബൊക്കോ ഹറാം' തീവ്രവാദികളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചനകൾ. 

നഗരത്തിലെ ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സ്റ്റേറ്റ് യൂണിവേഴ്സൽ ബേസിസ് എഡ്യൂക്കേഷൻ ബോർഡ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.