തെരഞ്ഞെടുപ്പിൽ ട്രംപിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി; സർവേ ഫലം പുറത്ത്
അടുത്ത തെരഞ്ഞെടുപ്പിൽ 13 മുതൽ 82 ശതമാനം വരെ ഡൊണാൾഡ് ട്രംപ് തോൽക്കാനാണ് സാധ്യതയെന്ന് സർവ്വേ ഫലം വ്യക്തമാക്കുന്നു
വാഷിംഗ്‌ടൺ ഡിസി: വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ ജനവികാരം ശക്തമാണെന്ന് സർവേ ഫലം. അമേരിക്കയിലെ ആകെ വോട്ടർമാരിൽ 52 ശതമാനം പേരും ട്രംപിന് എതിരെ വോട്ട് ചെയ്യുമെന്നാണ് റസ്‌മുസ്സെൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ടെലഫോണിലൂടെയും ഓൺലൈനായും നടത്തിയ സർവ്വേയിൽ 42 ശതമാനം പേരാണ് നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തന്നെ വോട്ട് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമേരിക്കയിൽ ആറ് ശതമാനത്തോളം പേർ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്നും സർവേ വ്യക്തമാക്കുന്നു.
ട്രംപിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയവരിൽ 58 ശതമാനം പേരും മറ്റേത് സ്ഥാനാർത്ഥി എതിർപക്ഷത്ത് വന്നാലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ 37 ശതമാനം പേർ മുഖ്യ എതിരാളി ആരാണെന്ന് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളിൽ 75 ശതമാനം പേരും ട്രംപിന് അനുകൂലമായി വോട്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇവരിൽ 21 ശതമാനം പേർ ഇദ്ദേഹത്തിന് എതിരാണെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. 13 മുതൽ 82 ശതമാനം വരെ ട്രംപ് തോൽക്കാനാണ് സാധ്യതയെന്നും സർവ്വേ ഫലത്തിൽ പറയുന്നു.