ന്യൂസിലാന്‍ഡില്‍ ഉപരിപഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നു. ചൈനീസ് വിദ്യാര്‍ത്ഥികളേക്കാള്‍ ഇരട്ടി സമയമാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടിവരുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. വിസ അപേക്ഷകള്‍ നിരസിക്കുന്നത് കുറഞ്ഞെങ്കിലും, നടപടിക്രമങ്ങളിലെ ഈ കാലതാമസം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഉപരിപഠനത്തിനായി ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നടപടികളിലെ കാലതാമസം വലിയ പ്രതിസന്ധിയാകുന്നു. ചൈനീസ് വിദ്യാര്‍ത്ഥികളേക്കാള്‍ ഏകദേശം ഇരട്ടി സമയമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കാന്‍ ഇമിഗ്രേഷന്‍ ന്യൂസിലാന്‍ഡ് എടുക്കുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ആര്‍എന്‍സെഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വിസ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 30 പ്രവൃത്തി ദിവസങ്ങളും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് 16 ദിവസങ്ങളും മാത്രമാണ് ഇതിന് എടുക്കുന്നതെന്ന് കണക്കുകൾ പറയുന്നു. 2025 ല്‍ ഇതേ കാലയളവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 19 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിച്ചിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ 30 ദിവസത്തിലേക്ക് കാത്തിരിപ്പ് നീണ്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്തുകൊണ്ട് ഈ താമസം?

അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് പ്രധാന കാരണമായി ഇമിഗ്രേഷന്‍ ന്യൂസിലാന്‍ഡ് ചൂണ്ടിക്കാട്ടുന്നത്. 2025 നെ അപേക്ഷിച്ച് 2026 ല്‍ വിസ അപേക്ഷകളില്‍ 11 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഓരോ രാജ്യത്തു നിന്നുമുള്ള അപേക്ഷകളുടെ സ്വഭാവവും അവ പരിശോധിക്കാനുള്ള സങ്കീര്‍ണ്ണതയും വ്യത്യസ്തമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വിസ തള്ളുന്നത് കുറഞ്ഞു; പക്ഷേ ആശങ്ക ബാക്കി

വിസ നടപടികള്‍ വൈകുന്നുണ്ടെങ്കിലും, അപേക്ഷകള്‍ നിരസിക്കപ്പെടുന്ന നിരക്ക് കുറയുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമാണ്. 2024 ല്‍ പകുതിയോളം ഇന്ത്യന്‍ അപേക്ഷകളും തള്ളിയിരുന്നു. 2025ല്‍ 75.4% പേര്‍ക്ക് വിസ അനുവദിച്ചു. 23.7% പേര്‍ക്ക് മാത്രമാണ് അപേക്ഷ നിരസിക്കപ്പെട്ടത്.

പരിശോധന കടുപ്പമാണ്!

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ സാമ്പത്തിക രേഖകളും പഠിക്കാനുള്ള കൃത്യമായ ഉദ്ദേശ്യവും ഇമിഗ്രേഷന്‍ വിഭാഗം അതീവ ജാഗ്രതയോടെയാണ് പരിശോധിക്കുന്നത്. പഠനം തുടങ്ങേണ്ട തീയതി കഴിഞ്ഞും വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ന്യൂസിലാന്‍ഡിനോടുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസം കുറയും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനം നടക്കുന്ന കോഴ്‌സുകള്‍ക്ക് ചേരുന്നവര്‍ക്ക് വിസ വൈകുന്നത് വലിയ തിരിച്ചടിയാണ്.