എക്സ്ബിബി എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൊവിഡ് വകഭേദം ഏഷ്യയും യൂറോപ്പുമടക്കം 17ഓളം രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്.

കൊവിഡ് വകഭേദങ്ങളിലെ പേടി സ്വപ്നമെന്ന് വിശേഷിപ്പിക്കുന്ന ഇനം നിരവധി രാജ്യങ്ങളില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്സ്ബിബി എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൊവിഡ് വകഭേദം ഏഷ്യയിലും യൂറോപ്പിലുമായി 17ഓളം രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. പടര്‍ന്നു പിടിക്കുന്നതിലെ വേഗത കണക്കിലെടുത്താണ് ഇതിനെ പേടി സ്വപ്നമെന്ന് വിളിച്ചത്. വാക്സിന്‍ എടുത്തവരെന്നോ പ്രതിരോധ ശേഷി കൂടുതലുള്ളവരെന്നോ പരിഗണനയില്ലാതെയാണ് ഈ വകഭേദം പടര്‍ന്ന് പിടിക്കുന്നത്. എന്നാല്‍, ഗുരുതരമായ പ്രത്യാഘതങ്ങളിലേക്ക് ഈ വകഭേദം എത്തുന്നില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍, പകര്‍ച്ചവ്യാധി രോഗങ്ങളുടെ വിദാഗ്ധനായ ജോണ്‍ സ്വാര്‍ട്ട്ബേര്‍ഗ് പറയുന്നത്. ഈ വകഭേദം മറ്റുള്ളവയില്‍ നിന്നും കാര്യമായ വ്യത്യാസം ഉള്ളവയല്ലെന്നാണ്. ഈ വകഭേദത്തെ പേടിസ്വപ്നമെന്ന് വിളിച്ചത് തെറ്റിധാരണമൂലമെന്നാണ് ജോണ്‍ വിലയിരുത്തുന്നത്. 

ഒമിക്രോണ്‍ ബിഎ 2 ന് ജനിതക വ്യതിയാനം സംഭവിച്ചതാണ് എക്സ് ബിബി. ഓഗസ്റ്റില്‍ ഇന്ത്യയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. പിന്നാലെ ബംഗ്ലാദേശ്, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്ട്രലിയ എന്നിവിടങ്ങളിലും എക്സ് ബിബി കണ്ടെത്തി. സിംഗപ്പൂരില്‍ 22 ശതമാനം രോഗികളില്‍ ഈ വകഭേദം കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായതെന്ന് സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ചികിത്സയെ പ്രതിരോധിക്കുകയും കൂടുതല്‍ രോഗം വഷളാകാനും ഈ വകഭേദം കാരണമാകുന്നുവെന്നാണ് സിഗംപ്പൂര്‍ ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ഇംഗ്ലണ്ടിലും കൊവിഡ് രോഗിക്കളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവാണ് കാണുന്നത്. അടുത്ത ദിവസങ്ങളില്‍ വ്യാപനത്തില്‍ ചെറിയ രീതിയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും സിംഗപ്പൂരിലെ കണക്കുകളോട് മത്സരിക്കുന്നതാണ് ഇംഗ്ലണ്ടിലെ എക്സ് ബിബി വ്യാപനം. 

ദേശീയ ആരോഗ്യ സമിതിയുടെ കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ 19 ന് രാവിലെ വരെ 10,387 രോഗികളാണ് ഇംഗ്ലണ്ടിലുള്ളത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ രണ്ട് ശതമാനം കുറവ് വന്നിട്ടുണ്ട്. ജൂലെ മാസം പകുതിയോടെയാണ് അടുത്തിടെ ഉള്ള കൊവിഡ് രോഗികളുടെ എണ്ണം ഇവിടെ ഏറ്റവും അധികമായത്.