പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്' ലഭിച്ചു. ആഗോളതലത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന 32-ാമത്തെ പുരസ്കാരമാണിത്. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തിയതിനാണ് ഈ അംഗീകാരം, 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത്
ഒസ്‍ലോ: അന്താരാഷ്ട്ര ബഹുമതികളുടെ നേട്ടത്തിൽ അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർവേയുടെ പരമോന്നത ബഹുമതിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി മോദിക്ക് ലഭിച്ചത്. നോർവെയുടെ 'ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റിന്റെ ഏറ്റവും ഉയർന്ന പുരസ്കാരമാണ് ഇത്. കഴിഞ്ഞ ദിവസം സ്വീഡനും തങ്ങളുടെ രാജ്യത്തെ പരമോന്നത പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നോർവേയിൽ നിന്നും മോദിയെ തേടി അംഗീകാരമെത്തുന്നത്. ആഗോള തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന മുപ്പത്തിരണ്ടാമത്തെ പരമോന്നത ബഹുമതിയാണിത്. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനും ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും മോദി നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ പുരസ്കാരം. ഇതുൾപ്പെടെ മുപ്പത്തിരണ്ട് രാജ്യങ്ങളാണ് ഇതിനകം മോദിയെ തങ്ങളുടെ പരമോന്നത പുരസ്കാരം നൽകി ആദരിച്ചിട്ടുള്ളത്. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.

സ്വീഡനും സന്ദർശിച്ചു
നേരത്തെ നെതർലൻഡ്‌സ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലും എത്തിയിരുന്നു. സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സന്ദർശനം. 2018 ലെ ആദ്യ ഇന്ത്യ - നോർഡിക് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി മോദി സ്വീഡൻ സന്ദർശിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണ മേഖലകൾ പ്രധാനമന്ത്രിമാർ ചർച്ച ചെയ്തു. യൂറോപ്പിലെ പ്രമുഖ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന ബിസിനസ്സ് കൂട്ടായ്മയായ യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രിയും ചേർന്ന് അഭിസംബോധന ചെയ്തിരുന്നു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
