നൂറനാട് പഞ്ചായത്തിലെ പൊതുപ്രവർത്തകനായ എതിർകക്ഷിക്ക് പരാതിക്കാരിയെ മുൻപരിചയമില്ല. ഒരു സുഹൃത്ത് അയച്ചുകൊടുത്ത കുട്ടിയുടെയും പരാതിക്കാരിയുടെയും ഫോട്ടോ ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

ആലപ്പുഴ: കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് നിരപരാധിയായ സ്ത്രീയുടെ ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്. മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഇക്കാര്യമറിയിച്ചത്. പരാതിക്കാരിയായ വടശേരിക്കര സ്വദേശിനി മായയുടെയും എതിർകക്ഷിയുടെയും മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

നൂറനാട് പഞ്ചായത്തിലെ പൊതുപ്രവർത്തകനായ എതിർകക്ഷിക്ക് പരാതിക്കാരിയെ മുൻപരിചയമില്ല. ഒരു സുഹൃത്ത് അയച്ചുകൊടുത്ത കുട്ടിയുടെയും പരാതിക്കാരിയുടെയും ഫോട്ടോ ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പൊലീസ് പരാതിക്കാരിയെ കണ്ടെത്തുകയും ഇവർ നിരപരാധിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇതോടെ എതിർകക്ഷി പരാതിക്കാരിയെ കണ്ട് മാപ്പുപറയുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കുഞ്ഞിനെ കണ്ടെത്തണമെന്ന നല്ല ഉദ്ദേശത്തോടെയാണ് പോസ്റ്റിട്ടതെന്നും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയാത്തതിനാൽ കോടതി മുഖാന്തരം പരിഹാരം കാണാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതിക്കാരി സിറ്റിങ്ങിൽ ഹാജരാകാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.