ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും സൈനികരും ഉൾപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കാബൂൾ : പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. പാക് സൈന്യവും താലിബാനും അതിർത്തിയിൽ നടത്തിയ ഏറ്റുമുട്ടലിൽ ഇരുപക്ഷത്ത് നിന്നായി 5 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിർത്തിയായ ഡ്യൂറൻഡ് ലൈനിലെ തർക്കങ്ങളാണ് സംഘർഷത്തിന് കാരണം. പാക് സൈനികരും താലിബാൻ സേനയും തമ്മിൽ നടന്ന വെടിവെപ്പിലാണ് ആളപായമുണ്ടായത്. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും സൈനികരും ഉൾപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതിർത്തിയിൽ കനത്ത വെടിവയ്പ്പ് തുടരുകയാണെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തെ തുടർന്ന് ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. അതിർത്തിയിലെ സുരക്ഷ ശക്തമാക്കിയതായും കൂടുതൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ നയതന്ത്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചതായും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെയായി ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ പതിവാണ്. താലിബാന്‍ സൈന്യം പാകിസ്താനില്‍ ആക്രമണം നടത്തിയെന്നാണ് പാകിസ്താന്റെ ആരോപണം. താലിബാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയ്ദി പറഞ്ഞു. എന്നാൽ, താലിബാൻ വക്താവ് വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഈ അതിർത്തി തർക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.