ഭീകരസംഘടനയായ ജമാ അത്ത് ഉദവ പാകിസ്ഥാൻ നിരോധിച്ചു
പാകിസ്ഥാന്‍റെ ദേശീയ ഭീകര വിരുദ്ധ അതോറിറ്റി പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്‍റെ നേതൃത്വത്തിലുള്ള സംഘടനയാണ് ജമാ അത്ത് ഉദവ.
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജമാ അത്ത് ഉദവ പാകിസ്ഥാൻ സർക്കാർ നിരോധിച്ചു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്‍റെ നേതൃത്വത്തിലുള്ള സംഘടനയാണ് ജമാ അത്ത് ഉദവ. പാകിസ്ഥാൻ ആഭ്യന്തര കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടു. 1997ൽ പാകിസ്ഥാൻ പാർലമെന്‍റ് പാസാക്കിയ ഭീകരപ്രവർത്തന വിരുദ്ധ നിയമപ്രകാരമാണ് നിരോധനം.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം പാകിസ്ഥാന്‍റെ ദേശീയ ഭീകര വിരുദ്ധ അതോറിറ്റി പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജമാ അത്ത് ഉദവയുടെ പോഷകസംഘടനായ ഫലാ ഇ ഇന്‍സാനയാതിൻ ഫൗണ്ടേഷന് പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. ജമാ അത്ത് ഉദവയുടെ എല്ലാ ആസ്ഥികളും പാകിസ്ഥാൻ ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചു. പാകിസ്ഥാനിൽ വലിയ സ്വാധീനമുള്ള ഭീകരസംഘടനയാണ് ജമാ അത്ത് ഉദവ. മൂന്നൂറിലേറെ മതപഠന കേന്ദ്രങ്ങളും നിരവധി സ്കൂളുകളും ആശുപത്രികളും ആംബുലൻസ് സർവീസുകളും പ്രസിദ്ധീകരണ സ്ഥാപനവുമെല്ലാം ഈ സംഘടനയുടെ നേതൃത്വത്തിൽ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്.
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ്, മകൻ ഹമദ് അസർ എന്നിവരുൾപ്പെടെ 44 ഭീകരരെ പാകിസ്ഥാൻ കരുതൽ തടങ്കലിൽ എടുത്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. മസൂദ് അസറിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ തീരുമാനം എടുക്കുമെന്നാണ് ഇസ്ലാമാബാദിൽ നിന്ന് പുറത്തുവരുന്ന വാർത്ത.
പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ അവരുടെ ഇന്ത്യൻ സ്ഥാനപതി സൊഹൈൽ മുഹമ്മദിനെ തിരിച്ചയക്കുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി. പാകിസ്ഥാനെതിരെ രാജ്യാന്തര സമ്മർദ്ദം ശക്തമാകുന്നതിനിടെ ആണ് ഭീകര സംഘടനകൾക്കെതിരായ പാകിസ്ഥാന്‍റെ നടപടികൾ. അതേസമയം സംഘർഷം അയയുന്നു എന്ന് സൂചന നൽകുന്ന പാകിസ്ഥാന്‍റെ പ്രസ്താവനകളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.