മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ അന്തര്‍വാഹിനി തിരികെ പോയെന്നാണ്  പാകിസ്ഥാന്റെ അവകാശ വാദം. പാകിസ്ഥാന്റേത് നുണപ്രചരണമെന്ന് നാവികസേന. 

ലാഹോര്‍ : ഇന്ത്യൻ മുങ്ങിക്കപ്പൽ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാൻ. മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ അന്തര്‍വാഹിനി തിരികെ പോയെന്നാണ് പാകിസ്ഥാന്റെ അവകാശ വാദം. കടൽമാർഗ്ഗം ആക്രമണം നടത്താൻ ഭീകരർക്ക് പാകിസ്ഥാൻ പരിശീലനം നൽകുന്നു എന്ന് നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞതിന് പിന്നാലെയാണ് മുങ്ങിക്കപ്പൽ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാൻ എത്തിയിരിക്കുന്നത്.

അതേസമയം ഇന്ത്യൻ മുങ്ങിക്കപ്പൽ അതിർത്തി ലംഘിച്ചെന്ന പാക് വാദം നാവിക സേന തള്ളി. പാകിസ്ഥാന്റേത് നുണപ്രചരണമെന്ന് നാവികസേന വ്യക്തമാക്കി. അതിനിടെ ബാലക്കോട്ട് മിന്നലാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ പ്രതികരിച്ചു.