ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് പാകിസ്ഥാന്‍
ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്ന പ്രചാരണം തെറ്റെന്ന് പാകിസ്ഥാന്‍. യുഎന്‍ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുയാണ് ചെയ്തത്. പാകിസ്ഥാനില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം.
കറാച്ചി: ദാവൂദ് ഇബ്രാഹിം വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് പാക്കിസ്ഥാൻ. ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎൻ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് പാകിസ്ഥാൻ ചെയ്തത്. ഇത് എല്ലാ വർഷവും ആവർത്തിക്കുന്ന കാര്യമാണ്. അതിൽ പറയുന്ന എല്ലാവരും പാകിസ്ഥാനിൽ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല. ദാവൂദ് പാക് മണ്ണിൽ ഉണ്ടെന്ന പ്രചാരണം തെറ്റെന്നും പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ വിശദീകരണം. ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഭീകരർക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പാക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ യു എന്‍ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുയാണ് ചെയ്തതെന്നാണ് പാകിസ്ഥാന്‍ വിശദീകരിക്കുന്നത്.
ജമാ അത്ത് ദുവാ തലവൻ ഫാഫിസ് സയീദിനും ജയ്ഷ മുഹമ്മദ് ഭീകരൻ മസൂദ് അസറിനും അടക്കമുള്ളവര്‍ക്കെതിരെയും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ പെടുന്നത് ഒഴിവാക്കാനാണ് പാകിസ്ഥാന്‍റെ നടപടി.