കഴിഞ്ഞ വർഷത്തെ പ്രതിരോധ കരാർ പ്രകാരം പാകിസ്ഥാൻ 13,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് അയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ലാഹോർ: കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. 13,000 സൈനികരും 10 മുതൽ 18 വരെ വിമാനങ്ങളുമടങ്ങുന്ന സംഘമാണ് എത്തിയതെന്ന് സൗദി സർക്കാർ ശനിയാഴ്ച സ്ഥിരീകരിച്ചു. പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും ഈ സംഘത്തിലുണ്ട്. 

സൗദിയിലെ കിംഗ് അബ്ദുൽഅസീസ് വ്യോമതാവളത്തിലാണ് പാക് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താനും പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ഈ നീക്കമെന്ന് സൗദി സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ മാസം ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയപ്പോൾ, പാകിസ്ഥാൻ സൗദിക്ക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

യുഎഇയിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎഇയിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജയശങ്കർ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ജയശങ്കർ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രാധാന്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.