ഇറാൻ-അമേരിക്ക സംഘർഷത്തിനിടെ, ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ 8,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിൽ വിന്യസിച്ചു. സൗദിയുടെ തന്ത്രപ്രധാന മേഖലകളെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിലും, സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്റെ ഈ നീക്കം 'ഇരട്ട നിലപാട്' ആയി വിലയിരുത്തപ്പെടുന്നു.

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, വൻ സൈനിക വിന്യാസവുമായി പാകിസ്‌താൻ. 8,000 സൈനികരെയും ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ വിഭാഗത്തിൽപ്പെട്ട 16 യുദ്ധവിമാനങ്ങളും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്താൻ സൗദിക്ക് കൈമാറി. ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കണമെന്നാണ് വ്യവസ്ഥ.

Add Asianetnews as a Preferred SourcegooglePreferred

സൗദി അറേബ്യ പാകിസ്താന്റെ 'ആണവ കുടക്കീഴിലാണെന്ന്' പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സമവായമില്ലാതെ നീളുമ്പോഴാണ്, ഒരു വശത്ത് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും മറുവശത്ത് സൗദിക്ക് സൈനിക പിന്തുണ നൽകുകയും ചെയ്യുന്ന പാകിസ്താന്റെ 'ഇരട്ട നിലപാട്' വ്യക്തമാകുന്നത്. സൗദി അറേബ്യയുടെ എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങൾക്കും മറ്റ് തന്ത്രപ്രധാന മേഖലകൾക്കും ഇറാനിൽ നിന്നോ മറ്റ് വിഭാഗങ്ങളിൽ നിന്നോ ആക്രമണം ഉണ്ടായാൽ അത് നേരിടാനാണ് ഈ സന്നാഹമെന്നാണ് പാകിസ്‌താൻ പറയുന്നത്.

ഈ സൈനിക വിന്യാസത്തിനാവശ്യമായ മുഴുവൻ സാമ്പത്തിക ചെലവും സൗദി അറേബ്യയാണ് വഹിക്കുന്നത്. നിലവിൽ 8,000 സൈനികരെയാണ് അയച്ചിട്ടുള്ളതെങ്കിലും, കരാർ പ്രകാരം ആവശ്യം വന്നാൽ 80,000 സൈനികരെ വരെ സൗദിയിലേക്ക് അയക്കാൻ പാകിസ്‌താൻ തയ്യാറായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.