ഇന്ത്യ ഞങ്ങളെ പിന്തുണച്ചാൽ, ഞങ്ങളുടെ വാതിലുകൾ തുറക്കുമെന്നാണ് മിർ യാറിന്‍റെ വാക്കുകൾ. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തിന് മേഖലയിൽ നിയന്ത്രണം നഷ്ടമായെന്നാണ് ബലൂച് നേതാക്കളുടെ അവകാശവാദം.

ക്വറ്റ: ബലൂചിസ്ഥാൻ പ്രവശ്യയുടെ നിയന്ത്രണം പാക്കിസ്ഥാൻ സൈന്യത്തിന് നഷ്ടപ്പെട്ടെന്നും, സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിച്ച് ഇന്ത്യ ഒപ്പം നിൽക്കണമെന്നും ബലൂച് നേതാവായ മിർ യാർ ബലൂച്. പാകിസ്ഥാന് ബലൂചിസ്ഥാൻ പ്രവശ്യയിൽ ഒരു നിയന്ത്രണവും ഇല്ല. ബലൂചിസ്ഥാന് മേലുള്ള 80 ശതമാനം നിയന്ത്രണവും പാകിസ്ഥാന് നഷ്ടപ്പെട്ടുകഴിഞ്ഞു. മാറിയ സാഹചര്യം പ്രയോജനപ്പെടുത്തി പാകിസ്ഥാനിൽനിന്നും വേർപിരിയാൻ ധീരമായ നീക്കങ്ങൾ തങ്ങൾ നടത്തുകയാണെന്ന് മിർ യാർ ബലൂച് വ്യക്തമാക്കി.

സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകാരിക്കാനും പിന്തുണ നൽകാനുമായി ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും ബലൂച് നേതാക്കൾ അഭ്യർഥിച്ചു. ഇന്ത്യ ഞങ്ങളെ പിന്തുണച്ചാൽ, ഞങ്ങളുടെ വാതിലുകൾ തുറക്കുമെന്നാണ് മിർ യാറിന്‍റെ വാക്കുകൾ. ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തിന് മേഖലയിൽ നിയന്ത്രണം നഷ്ടമായെന്നാണ് ബലൂച് നേതാക്കളുടെ അവകാശവാദം. ബംഗ്ലാദേശ് പോലുള്ള ഒരു സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിനുപകരം അവർ അന്തസ്സോടെ പിൻവാങ്ങണമെന്നും ബലൂച് നേതാക്കൾ പറഞ്ഞു.

ബലൂചിസ്ഥാൻ ഇപ്പോൾ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ല. പാക് സൈന്യത്തിന് രാത്രിയായാൽ ക്വറ്റ വിട്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് ബലൂച് നേതാക്കൾ പറയുന്നത്. സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനിൽ പാക് സൈന്യം വൈകിട്ട് 5 മുതൽ പുലർച്ചെ 5 വരെ പട്രോളിങ് ഒഴിവാക്കിയിരിക്കുകയാണ്. മേഖലയുടെ 70–80 ശതമാനത്തിന്റെയും നിയന്ത്രണം പാക്കിസ്ഥാന് നഷ്ടപ്പെട്ടുവെന്നും റസാഖ് ബലൂച് അവകാശപ്പെട്ടു.