വാഗാ അതിർത്തിയോട് അടുത്ത് കിടക്കുന്ന പാകിസ്ഥാനിലെ പ്രധാന വാണിജ്യ നഗരമായ ലാഹോറിൽ മൂന്ന് തവണ സ്ഫോടനം നടന്നെന്ന് റിപ്പോർട്ട്

ദില്ലി: പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയ‍ർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോ‍ർട്ട് വന്നത്. പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടു. പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്.