അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ 'ഓപ്പറേഷൻ ലിൽ ഹഖ്' എന്ന പേരിൽ മിന്നലാക്രമണം നടത്തി 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ടു. ഇതിന് മറുപടിയായി, ഡ്യൂറണ്ട് രേഖയിൽ നടന്ന ഏറ്റുമുട്ടലിൽ 55 പാക് സൈനികരെ വധിച്ചതായി താലിബാൻ അറിയിച്ചു. 

ദില്ലി: അഫ്​ഗാനിൽ പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിന് ഓപ്പറേഷൻ ലിൽ ഹഖ് എന്ന് പേരിട്ട് പാകിസ്ഥാൻ. ഓപ്പറേഷനിൽ 133 പേർ കൊല്ലപ്പെട്ടെന്നും പാക് സൈന്യം അറിയിച്ചു. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ 55 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായി അഫ്​ഗാനിസ്ഥാൻ അവകാശപ്പെട്ടു. ഡ്യൂറണ്ട് രേഖയിലാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പ്രകോപനമില്ലാത്ത ആക്രമണത്തിനുള്ള മറുപടിയായാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പി.ടി.വി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 133 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.

അതിർത്തിയിലെ മിന്നലാക്രമണത്തിലൂടെ താലിബാൻ പാകിസ്ഥാനെ ഞെട്ടിച്ചതിന് ശേഷം കാബൂളിലും കാണ്ഡഹാറിലും പാക് വ്യോമസേന ബോംബിട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ താലിബാന്റെ ആക്രമണത്തിന് സായുധ സേന കനത്ത മറുപടി നൽകുന്നുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. രാജ്യത്തെ പ്രതിരോധിക്കുന്നതിൽ ഫെഡറൽ അധികാരികളോടും മറ്റ് പ്രവിശ്യകളോടും തോളോട് തോൾ ചേർന്ന് നിൽക്കണമെന്ന് അദ്ദേഹം പി.ടി.ഐയുടെ നേതൃത്വത്തിലുള്ള ഖൈബർ പഖ്തൂൺഖ്വ സർക്കാരിനോട് ആവശ്യപ്പെട്ടു.

താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാർ ഖോസ്റ്റ് പ്രവിശ്യയിലെ അൻസർ സാറിലെ 19 പാകിസ്ഥാൻ സൈനിക ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും ഒരു പ്രധാന ആസ്ഥാനം പിടിച്ചെടുത്തുവെന്നും അവകാശപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ആരംഭിച്ചതായി അഫ്ഗാനിസ്ഥാന്റെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് എക്‌സിൽ എഴുതി.

പാക്കിസ്ഥാൻ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഡ്യൂറണ്ട് ലൈനിലെ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്കും സൈനിക സൗകര്യങ്ങൾക്കും നേരെ വിപുലമായ ആക്രമണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിൽ 55 പാക് സൈനികർ കൊല്ലപ്പെട്ടെന്ന അഫ്​ഗാന്റെ വാദം പാകിസ്ഥാൻ നിഷേധിച്ചു. ഈ ആഴ്ച ആദ്യം അതിർത്തിക്കടുത്തുള്ള തീവ്രവാദ പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്നാണ് ഏറ്റുമുട്ടലുകൾ ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണ് പാക് ആക്രമണങ്ങളിൾ കൊലപ്പെട്ടതെന്നും പരമാധികാരത്തിന്റെ ലംഘനമാണെന്നും അഫ്​ഗാനിസ്ഥാൻ പറഞ്ഞു.