ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും. ജൂലൈ 4 മുതൽ 9 വരെ ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളിലായി നടക്കുന്ന വിപുലമായ ചടങ്ങുകൾക്ക് ശേഷം മഷാദിൽ ഭൗതികശരീരം സംസ്കരിക്കും.
ഇസ്ലാമാബാദ്: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു.
ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ ജൂലൈ 4-ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിക്കും. തുടര്‍ന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കും. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഇറാൻ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ഒരുക്കങ്ങളാണ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് തിങ്കളാഴ്ച ടെഹ്‌റാൻ നഗരവീഥികളിലൂടെ വിലാപയാത്ര നടക്കും.
ജൂലൈ ഏഴിന് പുണ്യനഗരമായ കോമിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, അവിടെയുള്ള ചടങ്ങുകൾക്ക് ശേഷം ഇറാഖിലെ നജാഫ്, കർബല എന്നീ നഗരങ്ങളിലെ ചടങ്ങുകൾക്കായും എത്തിക്കും. അതിനുശേഷം ജൂലൈ ഒമ്പതിന് ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ ഖമേനിയുടെ ജന്മനാട്ടിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇറാനിൽ നിന്നും വിദേശത്തുനിന്നുമായി ഏകദേശം 15 മുതൽ 20 മില്യൺ (ഒന്നര മുതൽ രണ്ട് കോടി വരെ) ജനങ്ങൾ വിലാപയാത്രയിലും ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ചരിത്രപരമായ ഈ ഒത്തുചേരൽ മുൻനിർത്തി രാജ്യത്തുടനീളം പൊലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


