'അപകീർത്തിപ്പെടുത്താനുള്ള ശ്രമം'; ഉദയ്പൂർ പ്രതികളുടെ ബന്ധം തള്ളി പാകിസ്ഥാൻ
പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനയായ ദവത്തെ ഇസ്‌ലാമിയുമായി പ്രതികളിലൊരാളായ ഗൗസ് മുഹമ്മദിന് ബന്ധമുണ്ടെന്നും 2014ൽ കറാച്ചി സന്ദർശിച്ചിട്ടുണ്ടെന്നും രാജസ്ഥാൻ ഡിജിപി പറഞ്ഞിരുന്നു.
ദില്ലി: ഉദയ്പൂരിലെ കൊലപാതകക്കേസിലെ പ്രതികൾക്ക് പാക് സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാകിസ്ഥാൻ. ഉദയ്പൂരിലെ കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതികളെ പാകിസ്ഥാനിലെ സംഘടനയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഇന്ത്യൻ മാധ്യമങ്ങളിൽ കണ്ടു. ഇത്തരം ശ്രമങ്ങൾ വികൃതമാണെന്ന് പാക് വിദേശകാര്യ വക്താവ് ദി ന്യൂസിനോട് പറഞ്ഞു. പാകിസ്ഥാനെ അപകീർത്തിപ്പെടുത്താനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും പാകിസ്ഥാൻ വക്താവ് വ്യക്തമാക്കി. അതേസമയം, ഉദയ്പുർ കൊലപാതകക്കേസിൽ പ്രതികൾക്ക് പാക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
'അവനെ തൂക്കിക്കൊല്ലൂ'; ഉദയ്പുർ കൊലപാതകത്തിൽ പ്രതിയുടെ സഹോദരങ്ങൾ
പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനയായ ദവത്തെ ഇസ്‌ലാമിയുമായി പ്രതികളിലൊരാളായ ഗൗസ് മുഹമ്മദിന് ബന്ധമുണ്ടെന്നും 2014ൽ കറാച്ചി സന്ദർശിച്ചിട്ടുണ്ടെന്നും രാജസ്ഥാൻ ഡിജിപി പറഞ്ഞിരുന്നു. രണ്ട് പ്രതികൾക്കും ദവത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഐഎസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു. പ്രതികളിലൊരാളായ റിയാസ് അക്തരി വെൽഡറായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ കൂട്ടാളി ഗൗസ് മുഹമ്മദ് ഉപജീവനത്തിനായി ചെറിയ ജോലികൾ ചെയ്യുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.