പാകിസ്ഥാന്‍റെ ഡോൺ ടിവിയിൽ നിന്നുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്

ഇസ്ലാമാബാദ്: ഇങ്ങോട്ടുള്ള ആക്രമണങ്ങൾ തടുത്ത് ഇന്ത്യ ശക്തമായ തിരിച്ചടി തുടരുമ്പോൾ പാകിസ്ഥാനിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പരിഭ്രാന്തിയില്‍. പാകിസ്ഥാന്‍റെ ഡോൺ ടിവിയിൽ നിന്നുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥൻ പാകിസ്ഥാന് ആകെ ആറ് ലക്ഷം സൈനികരുടെ സേന മാത്രമേയുള്ളൂവെന്ന് സമ്മതിക്കുന്നതാണ് വീഡിയോ. 

"ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്, ഞങ്ങളുടേത് വെറും ആറ് ലക്ഷം മാത്രം. എത്ര യുദ്ധം നടത്തിയാലും നമ്മൾ രക്ഷിപെടില്ല" എന്നാണ് പാകിസ്ഥാന്‍റെ മുൻ എയർ മാർഷൽ മസൂദ് അക്തർ വീഡിയോയിൽ പറയുന്നത്. നമ്മുടെ നേതൃത്വത്തിന്റെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണ്. രംഗങ്ങൾ ആശങ്കാജനകമാണ്. അതിന് നമുക്ക് ഉത്തരമില്ല. സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണ്. അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത് വരെ സംഘർഷം കുറയില്ല. നാല് തവണ ഇന്ത്യ വലിയ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു. നമ്മൾ എന്ത് ചെയ്യണമെന്ന് ശരിക്കും ചിന്തിക്കണം, അല്ലെങ്കിൽ നമ്മുടെ സ്ഥിതി കൂടുതൽ വഷളാകും." - മാർഷൽ മസൂദ് കൂട്ടിച്ചേർത്തു. 

അതേസമയം, ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തിയിരുക്കുകയാണ് സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങൾ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. 

പഞ്ചാബിലും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ​ഗുർദാസ്പൂരിൽ പാക് സ്ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആളപായം സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് പഞ്ചാബ് ഭരണകൂടം ജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകൾ പോലുള്ള ഇടങ്ങളിലെ സന്ദർശനം ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.