ബ്രിട്ടനിൽ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്സിറ്റ് ധാരണ പാർലമെന്റ് മൂന്നാം തവണയും വോട്ടിനിട്ട് തള്ളി
വോട്ടെടുപ്പ് പരാജയപ്പെട്ടതോടെ ഏപ്രിൽ 12ന് മുന്പായി പുതിയ കരാർ തയ്യാറാക്കുകയോ, ധാരണ ഒന്നും ഇല്ലാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുകയും ചെയ്യേണ്ടിവരും.
ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മെയ് കൊണ്ടു വന്ന ബ്രക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും വോട്ടിനിട്ട് തള്ളി. യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറുന്പോഴുള്ള നിബന്ധനകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇത് മൂന്നാം തവണയാണ് ബ്രക്സിറ്റ് കരാറിൻ മേലുള്ള ധാരണകൾ എംപിമാര്‍ വോട്ടിനിട്ട് തള്ളുന്നത്. 286 നെതിരെ 344 വോട്ടുകൾക്കാണ് പരിഷ്കരിച്ച ബ്രക്സിറ്റ് കരാര്‍ വോട്ടിനിട്ടു തള്ളിയത്.
ആദ്യ തീരുമാനപ്രകാരം ബ്രെക്സിറ്റ് പൂർത്തിയാക്കാനുള്ള അവസാന ദിനം ഇന്നായിരുന്നു. എന്നാൽ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. വോട്ടെടുപ്പ് പരാജയപ്പെട്ടതോടെ ഏപ്രിൽ 12ന് മുന്പായി പുതിയ കരാർ തയ്യാറാക്കുകയോ, ധാരണ ഒന്നും ഇല്ലാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുകയും ചെയ്യേണ്ടിവരും. ബ്രക്സിറ്റ് കരാര്‍ ഇന്ന് പാര്‍ലമെന്റ് പാസാക്കിയാൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് തെരേസ മെയ് നേരത്തെ പ്രതികരിച്ചിരുന്നു.