മുൻചക്രമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി; പൈലറ്റ് രക്ഷിച്ചത് 89 പേരുടെ ജീവൻ
യാങ്കോണിൽ നിന്ന് മാണ്ടയിലേക്ക് വന്ന മ്യാൻമാർ നാഷണൽ എയർലൈൻസിന്റെ എംപറർ 190 വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
നേയ്പിഡോ: യാത്രക്കാരുളള വിമാനം മുൻ ചക്രങ്ങളില്ലാതെ സുരക്ഷിതമായി നിലത്തിറക്കി പൈലറ്റ്. മ്യാൻമാറിലെ മാണ്ടാല വിമാനത്താവളത്തിലാണ് 89 യാത്രക്കാരുമായി എത്തിയ വിമാനം പൈലറ്റ് സാഹസികമായി നിലത്തിറക്കിയത്. ക്യാപ്റ്റൻ മിയാത് മോയ് ഓങ് ആണ് തന്റെ സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
യാങ്കോണിൽ നിന്ന് മാണ്ടയിലേക്ക് വന്ന മ്യാൻമാർ നാഷണൽ എയർലൈൻസിന്റെ എംപറർ 190 വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനം റൺവേയിൽ ഇറങ്ങാൻ നേരം മുൻ ചക്രങ്ങൾ വിന്യസിപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് രണ്ടു തവണ വീണ്ടും പറന്നുയർന്ന് വലംവെച്ച് ചക്രം വിന്യസിപ്പിക്കാൻ പൈലറ്റ് ശ്രമിച്ചുവെങ്കിലും നടന്നില്ല. ശേഷം അടിയന്തരമായി മിയാത് ചക്രമില്ലാതെ തന്നെ വിമാനം താഴെയിറക്കാൻ തീരുമാനിക്കുകയായിരുന്നു.
താഴെ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യം വിമാനത്തിന്റെ ഭാരം കുറക്കുന്നതിനു വേണ്ടി ഇന്ധം കത്തിച്ചു. വിമാനത്തിന്റെ മുൻ ഭാഗം നിലത്ത് തട്ടുന്നതിന് മുമ്പായി പിൻ ചക്രങ്ങൾ നിലത്തിറക്കി. അല്പസമയം വിമാനം തെന്നിനീങ്ങിയെങ്കിലും ഉടൻ പ്രവർത്തനം നിലയ്ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു.