ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന വംശീയ വിദ്വേഷ വെടിവയ്പ്പിൽ, അഹ്മദ് അൽ അഹ്മദ് എന്ന സിറിയൻ കുടിയേറ്റക്കാരൻ സ്വന്തം ജീവൻ പണയപ്പെടുത്തി അക്രമികളിലൊരാളെ കീഴടക്കി. ഈ ധീരപ്രവൃത്തിക്കിടെ വെടിയേറ്റ അഹ്മദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പാകിസ്ഥാന്‍കാരായ അച്ഛനും മകനും വംശീയ വിദ്വേഷത്തിന്‍റെ ഫലമായി ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലെത്തിയ ജൂതരുടെ നേരെ വെടിയുതിർത്തപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ അക്രമികളിലൊരാളെ കീഴടക്കിയ ഒരാൾ നിമഷങ്ങൾ കൊണ്ട് ദേശീയ ഹീറോയായി മാറി. 15 ഓളം പേരാണ് ബോണ്ടി ബീച്ച് വെടിവയ്പ്പിൽ മരിച്ച് വീണത്. ഏതാണ്ട് 30 -ഓളം പേർക്ക് പരിക്കേറ്റു. അതേസമയം അക്രമികളിലൊരാളെ കീഴപ്പെടുത്തിയ 43 -കാരനായ അഹ്മദ് അൽ അഹ്മദ് ജീവൻ രക്ഷിക്കാനായി ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
രണ്ട് കുട്ടികളുടെ അച്ഛൻ
ബോണ്ടി ബീച്ചിൽ നിന്നുള്ള ഒരു വീഡിയോയിൽ തന്‍റെ ജീവന് വില നല്‍കാതെ അക്രമികളിലൊരാളുടെ പിന്നീലൂടെ പോയി കീഴ്പ്പെടുത്തുന്ന അഹ്മദിന്‍റെ ദൃശ്യങ്ങൾ ലോകവ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ആദ്യത്തെ അക്രമിയെ അദ്ദേഹം കീഴ്പ്പെടുത്തിയെങ്കിലും അഹമ്മദിനും വെടിയേറ്റിരുന്നു. ഒന്നല്ല. രണ്ട് തവണ. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാരെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബോണ്ടി ബീച്ചിൽ ഒരു ഫ്രൂഡ്സ് ഷോപ്പ് നടത്തുന്ന രണ്ട് കുട്ടികളുടെ അച്ഛനായ അഹ്മദിന് ഇന്നുവരെ തോക്ക് ഉപയോഗിച്ച് പരിചയമില്ലെന്നും കുടുംബാഗങ്ങൾ പറഞ്ഞു.
സിറിയൻ കുടിയേറ്റക്കാരൻ
സിറിയയിൽ നിന്നും 2006 -ലാണ് അഹമ്മദിന്‍റെ അച്തനും അമ്മയും ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. അന്ന് അവരോടൊപ്പം അഹമ്മദ് ഉണ്ടായിരുന്നില്ല. അദ്ദേഹം പിന്നീടാണ് അച്ഛനമ്മമാരോടൊപ്പം ചേർന്നത്. അക്രമിയെ പിടികൂടുമ്പോൾ അവരാരാണെന്ന് എന്നതിനെ കുറിച്ച് അഹമ്മദ് ആലോചിച്ചില്ലെന്നും മറിച്ച് ബീച്ചിൽ മരിച്ച് വീഴുന്നവരെ കുറിച്ചായിരുന്നു അഹമ്മദിന്‍റെ ആശങ്കയെന്നും അദ്ദേഹത്തിന്‍റെ അച്ഛൻ പറഞ്ഞു. അഹ്മദിന്‍റെ കൈയ്ക്കാണ് രണ്ട് വെടിയേറ്റതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.


