വർഷങ്ങളായി ഇന്ത്യ അമേരിക്കയുടെ നയങ്ങളെ ചൂഷണം ചെയ്യുകയാണെന്നും വൻതോതിൽ നികുതി ഈടാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ തന്റെ നയങ്ങൾ ഇതിനെ തിരുത്തുന്നതാണെന്നും, മോദി നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ നല്ല സുഹൃത്തെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൽ ഉടൻ തന്നെ ഒപ്പുവയ്ക്കാനാകുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. വർഷങ്ങളായി യുഎസ് നയങ്ങളെ ഇന്ത്യ ചൂഷണം ചെയ്യുകയായിരുന്നെന്നും തീരുവ ചുമത്തുകയും പുതിയ നയങ്ങൾ കൊണ്ടുവരുകയും ചെയ്തതോടെ ഈ സാഹചര്യം മാറിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയടക്കം 54 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 12.5 % അധിക നികുതി ചുമത്താൻ ആലോചിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വാക്കുകൾ. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് ട്രംപ് മനസ്സ് തുറന്നത്.
'നമ്മൾ കരാറിലെത്തിച്ചേരും. കാരണം നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഞങ്ങൾ തമ്മിൽ വളരെ മികച്ച ബന്ധമാണുള്ളത്'–വൈറ്റ്ഹൗസിൽ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. വർഷങ്ങളായി ഇന്ത്യ അമേരിക്കയുടെ നയങ്ങളെ ചൂഷണം ചെയ്യുകയാണെന്നും വൻതോതിൽ നികുതി ഈടാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ തന്റെ നയങ്ങൾ ഇതിനെ തിരുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ നമുക്ക് മേൽ വൻതോതിൽ നികുതി ചുമത്തി, എന്നാൽ അവർ ഒന്നും നൽകിയതുമില്ല. ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്, ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ നമ്മൾ വലിയ ലാഭമുണ്ടാക്കുന്നുണ്ട്- ട്രംപ് അവകാശപ്പെട്ടു.
വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി യുഎസ് സംഘം ഈ ആഴ്ച തുടക്കത്തിൽ ഇന്ത്യയിലെത്തിയിരുന്നു. ഇരു വിഭാഗങ്ങളും സഹകരിച്ച് മുന്നോട്ടുപോകുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം പറഞ്ഞു. .എന്നാൽ, ഇതിന് പിന്നാലെയാണ് ഇന്ത്യയടക്കം 54 രാജ്യങ്ങൾക്ക് മേഷ 12.5 ശതമാനം അധിക നികുതി ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ നിർമ്മിച്ചതാണെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് യുഎസ് വാദം. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ചൈന, ഇസ്രായേൽ, ജപ്പാൻ, ഖത്തർ, റഷ്യ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.


