16 മാസത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ചർച്ച നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു. 16 മാസത്തെ ഇടവേളക്ക് ശേഷമാണ് മോദിയും ട്രംപും തമ്മിൽ വീണ്ടുമൊരു കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങുന്നത്. ഫ്രാൻസിലെ എവിയാനിൽ ഈ മാസം 16, 17 തീയതികളിലായി നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാകും ഇരുവരും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുക. ഇക്കാര്യം വൈറ്റ് ഹൗസ് തന്നെ സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം അതിഥിയായാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ 2025 ഫെബ്രുവരിയിൽ മോദി വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. അതിനുശേഷം നീണ്ട 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യക്കും അമേരിക്കയ്ക്കും പുറമെ ഫ്രാൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും ട്രംപ് ചർച്ചകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.
നയതന്ത്ര ബന്ധത്തിൽ നിർണായകം
ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിൽ ഏറെ നിർണ്ണായകമായ ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലെ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധം, സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം എന്നീ മേഖലകളിൽ കൂടുതൽ കരുത്തുറ്റ പങ്കാളിത്തം ഉറപ്പാക്കുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഒരു വർഷത്തെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം, രണ്ട് സർക്കാരുകളും മുൻഗണന നൽകുന്ന വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനെക്കുറിച്ചും മോദിയും ട്രംപും സംസാരിക്കുമെന്നാണ് സൂചന.
