'ഇതുവരെ അത്തരമൊരു ആലോചന മനസിൽ വന്നിട്ടില്ല'; സ്ഥാനമൊഴിയുമെന്ന വാർത്തകളോട് മാർപാപ്പ
ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാൽമുട്ടിൽ ചെറിയ പൊട്ടൽ ഉണ്ടായത് ഭേദപ്പെട്ടു വരുന്നുവെന്നും മാർപാപ്പ
വത്തിക്കാൻ സിറ്റി : ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ. കാൽമുട്ട് വേദന കാരണം മാർപാപ്പ അടുത്തിടെ വീൽചെയറിൽ പൊതുവേദികളിൽ എത്തിയിരുന്നു. ചില വിദേശയാത്രകൾ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാർപാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ആഭ്യൂഹങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിയത്. താൻ അർബുദബാധിതനാണെന്ന വാർത്തകളും അദ്ദേഹം തള്ളി. 'മാർപാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകൾ നിർവഹിക്കാൻ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും. എന്നാൽ ഇതുവരെ അത്തരമൊരു ആലോചന മനസ്സിൽ വന്നിട്ടേയില്ല.' ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാൽമുട്ടിൽ ചെറിയ പൊട്ടൽ ഉണ്ടായത് ഭേദപ്പെട്ടു വരുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
വിവാഹം വരെ ലൈംഗിക ബന്ധം വിസമ്മതിക്കുന്നത് ബന്ധം ദൃഢമാക്കും
വിവാഹം വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് റോമിലെ ബിഷപ്പും കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായ ഫ്രാൻസിസ് മാർപാപ്പ. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു.
ഇക്കാലത്ത് ദമ്പതികൾ ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം തങ്ങളുടെ ബന്ധം വേർപിരിയുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് മാർപ്പപ്പയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. മാർപ്പാപ്പയുടെ പരാമർശങ്ങൾ ഒരു ബന്ധത്തിൽ ലൈംഗികതയുടെ പ്രാധാന്യത്തെ ദുർബലപ്പെടുത്തുന്നുവെന്ന് ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞൻ വിറ്റോ മാൻകുസോ പറഞ്ഞു. "ലൈംഗികത മനസ്സിലാക്കാനുള്ള കത്തോലിക്കാ സഭയുടെ കഴിവില്ലായ്മ. ഇതിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അടുത്തിടെ മാർപ്പാപ്പ നടത്തിയ മറ്റൊരു പരാമർശവും വലിയ വിവാദമായിരുന്നു. സ്വന്തം മക്കളേക്കാൾ വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ 'സ്വാർത്ഥരാണ്' എന്നതായിരുന്നു വിവാദ പരാമർശം. കുട്ടികൾക്കായി വളർത്തുമൃഗങ്ങളെ പകരം വയ്ക്കുന്നത് 'നമ്മുടെ മാനവികതയെ ഇല്ലാതാക്കുന്നു' എന്നും മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുട്ടികളുണ്ടാകാൻ സാധ്യതയുള്ള മാതാപിതാക്കളോട് 'ഭയപ്പെടേണ്ടതില്ല' എന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഒരു കുട്ടി ഉണ്ടാകുന്നത് എല്ലായ്പ്പോഴും അപകടമാണ്, എന്നാൽ ഒരു കുട്ടി ഉണ്ടാകാത്തതിൽ കൂടുതൽ അപകടസാധ്യതയുണ്ടെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. വളർത്തുമൃഗ പ്രേമികൾ മാർപ്പാപ്പയുടെ പരാമർശത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.