പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു; യമനിലെ ഹൂതി താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Synopsis
യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് അമേരിക്കൻ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്.
വാഷിങ്ടണ്‍: യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് അമേരിക്കൻ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
ഇതിനുമറുപടിയായിട്ടാണ് വ്യോമാക്രണം. ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
'നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹൂതികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി.