ലോകത്തിന്റെ വെല്ലുവിളി; കൊവിഡിനെതിരെ ഒന്നിച്ചുള്ള പോരാട്ടം വേണമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി
ജി 20 നേതാക്കളുമായി നടത്തിയ വെർച്വൽ ചർച്ച മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിൽ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.സാമ്പത്തിക ഉണർവ്വിനൊപ്പം തൊഴിൽ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ട്. ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ മറികടക്കാൻ സഹായിക്കുമെന്നും മോദി പറഞ്ഞു. ജി 20 നേതാക്കളുമായി നടത്തിയ വെർച്വൽ ചർച്ച മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രണ്ട് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടി നാളെ സമാപിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഗ്രൂപ്പ് 20 രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് തുടക്കമായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുചിന്‍, ചൈനീസ് പ്രസിഡന്‍റ് ജി പെങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെടെ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാരും അതത് രാജ്യങ്ങളുടെ റിസര്‍വസ് ബാങ്ക് ഗവര്‍ണര്‍മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കെടുത്തു.