നേരിൽക്കണ്ടിട്ടും നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേർന്നില്ല; കാരണം വ്യക്തമാക്കി പുടിൻ
ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായി ഉച്ചകോടിയിലാണ് ഇരുനേതാക്കളും നേരിൽക്കണ്ടത്. പ്രിയപ്പെട്ട സുഹൃത്തിന് നേരിട്ട് ജന്മദിനാശംസ നേരാഞ്ഞത് റഷ്യൻ ആചാരം അനുവദിക്കാത്തതുകൊണ്ടാണെന്നാണ് പുടിൻ പറയുന്നത്.
ദില്ലി: ജന്മദിനത്തിന് ഒരു ദിവസം മുമ്പ് നേരിൽക്കണ്ടിട്ടും നരേന്ദ്രമോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ആശംസ നേർന്നില്ല. അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് പുടിൻ. ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായി ഉച്ചകോടിയിലാണ് ഇരുനേതാക്കളും നേരിൽക്കണ്ടത്.
പ്രിയപ്പെട്ട സുഹൃത്തിന് നേരിട്ട് ജന്മദിനാശംസ നേരാഞ്ഞത് റഷ്യൻ ആചാരം അനുവദിക്കാത്തതുകൊണ്ടാണെന്നാണ് പുടിൻ പറയുന്നത്. "ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാം നാളെ (ശനിയാഴ്ച) പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ ജന്മദിനം ആഘോഷിക്കാൻ പോകുകയാണെന്ന്. റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂറായി ജന്മദിനാശംസ നേരാറില്ല. അതുകൊണ്ട് തന്നെ ഇന്ന് (വെള്ളിയാഴ്ച) താങ്കളെ നേരിട്ട് ആശംസിക്കാൻ എനിക്ക് സാധിച്ചില്ല. ഞങ്ങൾക്ക് ജന്മദിനത്തെക്കുറിച്ചറിയാമായിരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു. അങ്ങയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് എല്ലാവിധ സമൃദ്ധിയും കൈവരട്ടെ എന്ന് ആശംസിക്കുന്നു". പുടിൻ ഇന്നലെ രാത്രി വൈകി പറഞ്ഞു.
Read Also: 'ഇത് യുദ്ധത്തിന്‍റെ കാലമല്ല'; പുടിന്‍റെ മുഖത്ത് നോക്കി പറഞ്ഞ് മോദി; വാഴ്ത്തി പാശ്ചാത്യ മാധ്യമങ്ങള്‍
ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം ജന്മദിനം. ഇന്നാണ് 70 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചീറ്റപ്പുലികളെ എത്തിച്ചത്. റ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടത്. ഇത് ചരിത്ര മുഹൂര്‍ത്തമാണെന്നാണ് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. വര്‍ഷങ്ങളുടെ പ്രയ്തനഫലമാണിത്. പൗരാണിക മൂല്യങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണിത്. കുനോ ദേശീയോദ്യാനത്തിലേക്ക് പോകാന്‍ ക്ഷമ കാട്ടണം. ചീറ്റകള്‍ ഇന്ത്യയുടെ അന്തരീക്ഷവുമായി ഇണങ്ങാന്‍ സമയം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാർ വിമാനത്താവളത്തിലേക്കാണെത്തിയത്. ചീ ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക.
Read Also: 'വർഷങ്ങളുടെ പരിശ്രമം', ചീറ്റകൾ ഇന്ത്യൻ മണ്ണിൽ, ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി
ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും ഒപ്പമുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്.