ഇറാനെതിരെ ഒരു നാഗരികതയെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ 'ചൊവ്വാഴ്ച' അന്ത്യശാസനത്തെ റഷ്യ ശക്തമായി എതിർത്തു. ഭീഷണിയും അന്ത്യശാസനവും ഉപേക്ഷിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്നും യുഎൻ ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടപ്പോൾ, ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കൽപ്പിച്ച് ഇറാനും രംഗത്തെത്തി

മോസ്ക്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനെതിരായ 'ചൊവ്വാഴ്ച' അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യു എൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണം എന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്‍റെ കൊലവിളിയോടാണ് റഷ്യ അതിശക്തമായി പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ 'ചൊവ്വാഴ്ച' അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇറാന്‍റെ വെല്ലുവിളി

ട്രംപിന്‍റെ കൊലവിളിക്ക്, ചരിത്രത്തിൽ അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇറാൻ തിരിച്ചടിച്ചത്. ഒരു കാലത്തിനും സാധിക്കാത്തത് ഒരു 'മനോരോഗിക്ക്' കഴിയില്ലെന്നും തുർക്കിയിലെ ഇറാൻ എംബസി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി മാത്രം, കീഴടങ്ങുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥകൾക്കും തങ്ങൾ വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്ക വിട്ടുവീഴ്ചകൾക്ക് തയ്യാറാണെങ്കിൽ തങ്ങളും വിട്ടുവീഴ്ചക്കും സമാധാനത്തിന് തയ്യാറാണെന്നും ഇറാൻ വിവരിച്ചിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ ഹോർമൂസ് കടലിടുക്കിന് പുറമെ ബാബ് അൽ മന്ദബ് കൂടി അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ ആഗോള എണ്ണ വിപണിയും ചരക്കുനീക്കവും പൂർണ്ണമായും സ്തംഭിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഒപ്പം യുദ്ധം കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയും വർധിച്ചു.

ഇറാനെ പൂർണമായി നശിപ്പിക്കും, ട്രംപിന്‍റെ ചൊവ്വാഴ്ച ഭീഷണി

നേരത്തെ, ഇറാന് നൽകിയ അന്ത്യശാസനം പാലിച്ചില്ലെങ്കിൽ ഒരു വലിയ നാഗരികത തന്നെ ഇന്ന് രാത്രി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഒരു മഹാദുരന്തത്തിന്‍റെ വക്കിലെത്തിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഭീഷണി. താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകൾ അദ്ദേഹം കുറിച്ചത്. "ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് മിക്കവാറും സംഭവിക്കും" ട്രംപ് കുറിച്ചു. ലോകത്തിന്‍റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ട്രംപിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. അമേരിക്കൻ ഭരണകൂടം ഒന്നിനുപുറകെ ഒന്നായി നൽകുന്ന ഈ കടുത്ത മുന്നറിയിപ്പുകൾ പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

YouTube video player