യൂറോപ്പിൽ, പ്രത്യേകിച്ച് സ്പെയിനിലും ഫ്രാൻസിലും കാട്ടുതീ പടർന്നുപിടിക്കുകയാണ്. സ്ഥിതിഗതികൾ മോശമായതിനെ തുടർന്ന് സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇരു രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 3 ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തു

പാരിസ്: ഉഷ്ണതരംഗത്തിന് പിന്നാലെ യൂറോപിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. സ്പെയിനിലും ഫ്രാൻസിലും സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഇതിനകം 3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചുകഴിഞ്ഞു. വരണ്ട ശക്തമായ കാറ്റും ഉയർന്ന താപനിലയും രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്ത തടസ്സമാണ് സൃഷ്ടിക്കുന്നത്. സ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്തത്ര വലിയ ദുരന്തമുഖത്താണ് രാജ്യമുള്ളതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാനും രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം തേടിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലും കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

കാട്ടുതീ വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിന്റെ ഭാഗമായി മൂന്ന് ലക്ഷത്തോളം ആളുകളെയാണ് ഇരു രാജ്യങ്ങളിലെയും വിവിധ അപകട മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. സ്പെയിനിൽ തലസ്ഥാനമായ മഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും വെവ്വേറെ പടർന്നുപിടിച്ച വൻ കാട്ടുതീകൾ പിന്നീട് ഒന്നായി മാറിയത് ആശങ്ക വർദ്ധിപ്പിച്ചു. ഫ്രാൻസിൽ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ കുടുങ്ങിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ നൂറുകണക്കിന് ബോട്ടുകൾ ഉപയോഗിച്ചാണ് ഒഴിപ്പിച്ചത്. ഫ്രാൻസിൽ മാത്രം 19,000 ഹെക്ടറിലധികം വനഭൂമി ഇതിനകം കത്തിനശിച്ചതായാണ് വിവരങ്ങൾ. അടിയന്തര സാഹചര്യത്തെ നേരിടാനും രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം തേടിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലും കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.