ഇന്ത്യൻ വംശജൻ മാത്രമല്ല ഇന്ത്യയുടെ മരുമകൻ കൂടെയാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിത മൂത്തിയുടെ ഭർത്താവ് കൂടിയാണ് അദ്ദേഹം.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. നൂറ്റാണ്ടുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യൻ വംശജൻ അധികാരത്തിലെത്തുന്നത് ചരിത്രത്തിന്‍റെ തിരുത്ത് കൂടെയാണ്. അറിയാം, റിഷി സുനകിന്‍റെ ഇന്ത്യൻ വേരുകൾ.
ഇന്ത്യയിലാണ് റിഷി സുനകിന്‍റെ വേരുകൾ. പഞ്ചാബിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗം. ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടവും ഋഷിക്ക് സ്വന്തം.
വിൻസ്റ്റൺ ചർച്ചിലും, ഹരോൾഡ് വിൽസണും, മാർഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യൻ വംശജൻ. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്‍റെ ഭരണ ചക്രം ഇനി സുനകിന്‍റെ കൈയില്‍. വിശാല ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. പിന്നീട് അവിടെ സർക്കാർ ജോലിക്കാരായി. ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും ഇന്ത്യൻ വേരുകൾ അറ്റു പോകാതെ നോക്കി. പേരിലും പെരുമാറ്റത്തിലും ഇത് തുടർന്നു. ഉഷയുടേയും യശ് വീർ സുനകിന്‍റെയും മൂത്ത മകനായി 1980 ൽ ജനനം. ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛൻ.

ഇന്ത്യൻ വംശജൻ മാത്രമല്ല ഇന്ത്യയുടെ മരുമകൻ കൂടെയാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിത മൂത്തിയുടെ ഭർത്താവ് കൂടിയാണ് അദ്ദേഹം.
യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകൾ. പിന്നെ പ്രണയമായി. 2009 -ൽ വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യൻ ടച്ച്. കൃഷ്ണ, അനൗഷ്ക. ഋഷിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂർത്തിയും കൂടെയുണ്ടായിരുന്നു.
ഇന്ത്യൻ കുടുംബ വേരുകൾ ഉണ്ടെന്നുള്ളത് മാത്രമല്ല, ഇന്ത്യൻ പാരമ്പര്യവും മുറുകെ പിടിക്കുന്നയാളാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഗോ പൂജ, ഭഗവത് ഗീതയിൽ തൊട്ടുള്ള സത്യ പ്രതിജ്ഞ അങ്ങിനെ ഏറെയുണ്ട് കാര്യങ്ങൾ.
2015 ൽ ബ്രിട്ടീഷ് പാർലമെന്‍റ് അംഗമായ റിഷി ഭഗവത് ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടീഷ് പാർലമെന്‍റിൽ ഇങ്ങിനെ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തി. ഭഗവത് ഗീതയാണ് സമ്മർദം ചെറുക്കുന്നതിനും കർത്തവ്യ ബോധത്തിനും തന്‍റെ കൂട്ടെന്നും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജന്മാഷ്ടമി ദിനത്തിൽ ലണ്ടനിൽ സുനകും അഖ്ഥയും പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എല്ലാ വർഷവും ദീപാവലി ആഘോഷിക്കുകയും തന്‍റെ ഔദ്യോഗിക വസതിയിൽ ദീപങ്ങൾ തെളിയിക്കുകയും ചെയ്യാറുണ്ട് സുനക്. ദീപാവലി ദിനം തന്നെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത് മറ്റൊരു കൗതുകം.
കേവലം എട്ട് വർഷം മുമ്പാണ് റിഷി ബ്രിട്ടീഷ് രാഷ്ട്രീയത്തിലെത്തുന്നത്. പാർലമെന്‍റ് അംഗം, ട്രഷറി ചീഫ് സെക്രട്ടറി, പിന്നെ ബ്രിട്ടീഷ് ധനമന്ത്രി സ്ഥനം അടക്കം വഹിച്ചു. പടിപടിയായാണ് വളർച്ച. ബ്രിട്ടണിലെ അതിസമ്പന്നരായ രാഷ്ട്രീയക്കാരിൽ പ്രമുഖൻ കൂടെയാണ് സുനക്.

സ്വപ്നതുല്യമാണ് റിഷി സുനകിന്‍റെ ജീവിതം. ഓക്സ്‌ഫഡിലും സ്റ്റാൻഫഡിലുമായി പഠനം. ഗോൾഡ്മാൻ സാക്സ് ഉൾപ്പടെ പ്രമുഖ കമ്പനികളിൽ ഉയർന്ന തസ്തികയിൽ ജോലി. സ്വന്തം നിക്ഷേപക സഹായ കമ്പനികൾ. ഇതെല്ലാം വിട്ട് എട്ട് വർഷം മുമ്പ് 34 വയസ്സിൽ രാഷ്ട്രീയ പ്രവേശനം. 2015 -ൽ കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക സീറ്റിൽ മത്സരിച്ച് പാർലമെന്‍റിലേക്ക്. തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രി. ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത്. ബോറിസ് ജോൺസൺ രാജിവച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയം. ലിസ് ട്രസിനോട് തോൽവി നേരിട്ട് രണ്ട് മാസം തികയുന്നതിന് മുമ്പ് ശക്തമായ തിരിച്ചുവരവ്. അതും പാർട്ടിയിലെ കരുത്തരായ ബോറിസ് ജോൺസണെയും പെന്നി മോർഡന്‍റിനെയും പിറകിലാക്കി പ്രധാനമന്ത്രി സ്ഥാനത്തോടെ. 42 വയസ്സിന്‍റെ യുവത്വവുമായാണ് ബ്രിട്ടന്‍റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്.
കൂടുതല്‍ വായിക്കാം: 190 വര്‍ഷം ഇന്ത്യ ഭരിച്ച ബ്രിട്ടനെ, ഇനി ഇന്ത്യന്‍ വംശജന്‍ നയിക്കും; ആരാണ് റിഷി സനുക് ?
