കഴിഞ്ഞ നവംബർ അവസാനമാണ് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പില്‍ നിന്നും ഇവര്‍ തടിബോട്ടില്‍  ഇന്തോനേഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചതെന്ന് എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളില്‍ ഒരാളായ റോസിദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു

ഇന്തോനേഷ്യ: കടലിലൂടെയുള്ള തടി ബോട്ടില്‍ ഒരു മാസം നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം 185 ഓളം റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നു. എന്നാല്‍, ഇതിനിടെ ഏതാണ്ട് 26 ഓളം പേര്‍ മരിച്ചെന്ന് യുഎൻ ഏജൻസി അറിയിച്ചു. ഏതാണ്ട് 200 ഓളം അഭയാര്‍ത്ഥികളുമായാണ് തടി ബോട്ട് മ്യാന്മാറില്‍ നിന്നും യാത്ര ആരംഭിച്ചത്. കടലിലൂടെയുള്ള ഏതാണ്ട് ഒരു മാസം നീണ്ട യാത്രയ്ക്കിടെ കടല്‍ച്ചൊരുക്കും നിര്‍ജ്ജലീകരണവും ഭക്ഷണത്തിന്‍റെ ദൗര്‍ബല്യവും മൂലമാണ് ഇത്രയേറെ അഭയാര്‍ത്ഥികള്‍ മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്ന അഭയാര്‍ത്ഥികളില്‍ മിക്കവും ദുര്‍ബലരും ക്ഷീണതരുമാണ്. കഴിഞ്ഞ നവംബർ അവസാനമാണ് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പില്‍ നിന്നും ഇവര്‍ തടിബോട്ടില്‍ ഇന്തോനേഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചതെന്ന് എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളില്‍ ഒരാളായ റോസിദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. "ഞങ്ങളിൽ 20 പേരെങ്കിലും ഉയർന്ന തിരമാലകളും രോഗികളും കാരണം കപ്പലിൽ മരിച്ചു, അവരുടെ മൃതദേഹങ്ങൾ കടലിലേക്ക് വലിച്ചെറിയപ്പെട്ടു" എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. എത്തിചേര്‍ന്ന അഭയാര്‍ത്ഥി സംഘത്തില്‍ 83 മുതിർന്ന പുരുഷന്മാരും 70 മുതിർന്ന സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 

Scroll to load tweet…

കഴിഞ്ഞ മാസങ്ങളില്‍ ഇന്തേനേഷ്യയില്‍ എത്തിചേര്‍ന്ന നാലാമത്തെ അഭയാര്‍ത്ഥി ബോട്ടാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. ബുദ്ധമത രാജ്യമായ മ്യന്മാറില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന വിഭാഗമാണ് റോഹിങ്ക്യൻ മുസ്‌ലിംകൾ. മ്യാന്മാറില്‍ നിന്നും ഇവര്‍ ബംഗ്ലാദേശിലേക്കും മലേഷ്യയിലേക്കുമാണ് അഭയാര്‍ത്ഥികളായി എത്തുന്നത്. പലപ്പോഴും ഒരു സുരക്ഷിതത്വവുമില്ലാത്ത തടികൊണ്ട് പ്രദേശികമായി നിര്‍മ്മിക്കപ്പെട്ട ബോട്ടുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ ഇരട്ടി അഭയാര്‍ത്ഥികളുമായാണ് ഇത്തരം സംഘങ്ങള്‍ യാത്രതിരിക്കുന്നത്. ഇതില്‍ പല സംഘങ്ങളും യാത്ര പൂര്‍ത്തിയാക്കാറ് പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.