കാട്ടുചെന്നായകൾക്ക് വംശനാശം സംഭവിച്ച കൊറിയയിൽ അവയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വളർത്തിയതായിരുന്നു ന്യൂക്ഗുവിനെ

സിയോൾ:വേലിക്കടിയിലൂടെ മണ്ണ് മാന്തി രക്ഷപ്പെട്ട ചെന്നായയെ കണ്ടെത്താൻ തെർമൽ ഇമേജിംഗ് ക്യാമറകളടക്കം സ്ഥാപിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിലെ ഡെജിയോണിലെ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ന്യൂക്ഗു എന്ന ചെന്നായ രാജ്യത്തെയാകെ മുൾ മുനയിൽ നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മൃഗശാലയിലെ വേലിക്കടിയിലൂടെ മണ്ണ് മാന്തിയാണ് രണ്ടു വയസ്സുള്ള ഈ ആൺചെന്നായ പുറത്തുകടന്നത്. ചെന്നായയെ പിടികൂടാനായി പൊലീസുകാരും അഗ്നിശമന സേനാംഗങ്ങളും സൈന്യവും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. താപനില തിരിച്ചറിയാൻ കഴിയുന്ന ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.ന്യൂക്ഗുവിനോടുള്ള താൽപ്പര്യം മൂലം ഇന്റർനെറ്റിൽ ചെന്നായയുടെ പേരിൽ ഒരു മീം കോയിൻ വരെ രൂപപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് വരെ സംഭവത്തിൽ ഇടപെടുകയും ആർക്കും പരിക്കേൽക്കാതെ ചെന്നായയെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്. കാട്ടുചെന്നായകൾക്ക് വംശനാശം സംഭവിച്ച കൊറിയയിൽ അവയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വളർത്തിയതായിരുന്നു ന്യൂക്ഗുവിനെ.നേരത്തെ സമാനമായ രീതിയിൽ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ വെടിവെച്ചു കൊല്ലേണ്ടി വന്ന അനുഭവം ഉള്ളതിനാൽ ന്യൂക്ഗുവിനെ ജീവനോടെ പിടികൂടണമെന്നാണ് മൃഗസ്നേഹികൾ ആവശ്യപ്പെടുന്നത്. ചെന്നായ ജനവാസ മേഖലയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലായി മേഖലയിലെ സ്കൂൾ താൽക്കാലികമായി അടച്ചു. അഗ്നിശമന സേനാംഗങ്ങളടക്കം 300ലധികം ആളുകളാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും മേഖലയിലുണ്ടായ കനത്ത മഴ ഇത് തടസപ്പെടുത്തിയിരുന്നു. മൃഗശാലയിലെ വേലി വലിയ രീതിയിൽ നശിപ്പിച്ചാണ് ന്യൂക്ഗു രക്ഷപ്പെട്ടിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം