പാകിസ്ഥാന്‍റെ മധ്യസ്ഥതയിലുള്ള അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭിച്ചതിന് പിന്നാലെ റഷ്യയുടെ നിർണായക നീക്കം. ആണവ വിഷയങ്ങളും ഹോർമുസ് പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ റഷ്യ ഇറാനുമായി ചർച്ച ചെയ്തു. റഷ്യൻ മധ്യസ്ഥതയോട് ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുടെ നിലപാട് നിർണായകമാകും
മോസ്കോ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കവെ റഷ്യയുടെ സുപ്രധാന നീക്കം. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന റഷ്യ, ഇറാൻ - അമേരിക്ക ചർച്ചകളിലെ സ്തംഭനത്തിനിടെ ഇറാനുമായി ചർച്ച നടത്തി. ആണവ വിഷയത്തിലെ പരിഹാരവും ഹോർമുസ് പ്രതിസന്ധിയും ഇറാനും റഷ്യയും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലാണ് സംസാരിച്ചത്. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ നീക്കത്തെ ലോകം അതീവ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രശ്ന പരിഹാരത്തിന് റഷ്യൻ മധ്യസ്ഥതക്ക് ഇറാൻ നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അമേരിക്ക ഇതുവരെയും ഈ നീക്കത്തെ അനുകൂലിച്ചിട്ടില്ല. പാകിസ്ഥാന്‍റെ മധ്യസ്ഥതയിലെ ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ റഷ്യൻ നീക്കത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമോ എന്നത് കണ്ടറിയണം.
ഇറാന്‍റെ നിർദ്ദേശങ്ങളിൽ സംതൃപ്തനല്ലെന്ന് ട്രംപ്
അതേസമയം പാകിസ്ഥാൻ വഴി ഇറാൻ നൽകിയ പുതിയ നിർദേശങ്ങളിലും സംതൃപ്തനല്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നിർദേശം ഇന്നലെയാണ് ഇറാൻ നൽകിയത്. അതിനിടെ, ആണവ വിഷയം ചർച്ചയിലെത്തിക്കാൻ അമേരിക്കയും ചർച്ചകളിൽ പുതിയ ഭേദഗതി സമർപ്പിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ സാമ്പത്തിക ആഘാതത്തിനിടെ തൊഴിലാളികൾക്ക് പുതിയ സന്ദേശവുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി രംഗത്തെത്തിയിരുന്നു. തൊഴിലാളികളെ പിരിച്ചു വിടുന്നതിൽ നിന്ന് കമ്പനികൾ പരമാവധി വിട്ടുനിൽക്കണമെന്ന് തൊഴിലാളി ദിനത്തിൽ ഇറാൻ പരമോന്നത നേതാവ് രാജ്യത്തെ കമ്പനികളോട് നിർദേശം നൽകി. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ പരമാവധി ഉപയോഗിക്കണമെന്നും നിർദേശിച്ചു.
ആണവ നിർവ്യാപന ഏജൻസിയിൽ ഇറാന് തിളക്കം
അതിനിടെ ആണവ നിർവ്യാപന ഏജൻസി സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇറാന് നേട്ടമായി. 24 വൈസ് പ്രസിഡണ്ടുമാരിൽ ഒരു സ്ഥാനമാണ് ഇറാന് ലഭിച്ചത്. ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധത്തിലാണ് അമേരിക്ക. ആണവ നിർവ്യാപന ഏജൻസിയിലെ അമേരിക്കൻ സ്ഥാനപതി മൈക്ക് വാൾട്സ് തന്നെ രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു. നാനൂറ് കിലോയിലധികം 60 ശതമാനത്തിന് മുകളിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്‍റെ കൈയിലിരിക്കെ ഇതെങ്ങനെ ശരിയാകുമെന്നാണ് ചോദ്യം. ഇതാണ് വിവിധ ഏജൻസികളുടെ വിശ്വാസ്യത കളയുന്നതെന്നും മൈക്ക് വാൾട്സ് കുറ്റപ്പെടുത്തി.

