പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് ഉപയോഗിക്കുന്ന അതിസുരക്ഷാ വിമാനമായ ടിയു-214പിയു ടെഹ്‌റാനിലെത്തി. ആണവയുദ്ധമുണ്ടായാൽ പോലും പ്രവർത്തിക്കാൻ ശേഷിയുള്ള 'പറക്കും കമാൻഡ് പോസ്റ്റിന്റെ' വരവ് മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മോസ്കോ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ, റഷ്യയുടെ അതിപ്രധാന കമാൻഡ് വിമാനങ്ങളിലൊന്ന് ടെഹ്‌റാനിൽ ലാൻഡ് ചെയ്തു. റഷ്യൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണത്തലവന്മാരുടെ യാത്രകൾക്കായി ഉപയോഗിക്കുന്ന ടിയു-214പിയു വിമാനമാണ് ഇറാൻ തലസ്ഥാനത്ത് എത്തിയത്. മേഖലയിൽ സമാധാന സാധ്യതകൾ മങ്ങുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മോസ്കോയിൽ നിന്ന് നേരിട്ടെത്തിയ ആര്‍എ 64530 എന്ന രജിസ്‌ട്രേഷനുള്ള ഈ വിമാനം വെറുമൊരു യാത്രാവിമാനമല്ല. ഇതൊരു 'പറക്കും കമാൻഡ് പോസ്റ്റ്' ആണ്. യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്തിന്റെ സൈനിക, തന്ത്രപ്രധാന കേന്ദ്രങ്ങളുമായി നിരന്തരം ബന്ധം പുലർത്താൻ ശേഷിയുള്ള പ്രത്യേക വിമാനങ്ങളാണിവ.
എന്താണ് ടിയു-214പിയു
'ലോകാവസാന വിമാനം' (Doomsday plane) എന്നറിയപ്പെടുന്ന വിമാനങ്ങളുടെ ഗണത്തിൽ പെടുന്ന ഒന്നാണ് ടിയു-214പിയു. ഒരു ആണവയുദ്ധമുണ്ടായാൽ പോലും പ്രസിഡന്റിനും മറ്റ് ഉന്നത നേതാക്കൾക്കും സുരക്ഷിതമായി ഇരുന്ന് സൈന്യത്തിന് നിർദേശങ്ങൾ നൽകാൻ ഈ വിമാനത്തിൽ സൗകര്യങ്ങളുണ്ട്. ഇതിനായി ആധുനിക വാർത്താവിനിമയ സംവിധാനങ്ങളാണ് വിമാനത്തിൽ ഒരുക്കിയിരിക്കുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പക്കൽ ഇത്തരത്തിലുള്ള രണ്ടേ രണ്ട് വിമാനങ്ങൾ മാത്രമാണുള്ളത്. അതിലൊന്നാണ് ഇപ്പോൾ ടെഹ്‌റാനിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ നയതന്ത്ര സന്ദർശനമല്ലെന്ന് വ്യക്തം.
സന്ദർശനത്തിന് പിന്നിലെന്ത്?
വിമാനത്തിന്റെ വരവിന്റെ ഔദ്യോഗിക കാരണമെന്താണെന്ന് റഷ്യയോ ഇറാനോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അമേരിക്കയും ഇറാനും പശ്ചിമേഷ്യയിൽ പരസ്പരം ആക്രമണങ്ങൾ നടത്തുന്ന നിർണായക സമയത്താണ് ഈ സന്ദർശനം എന്നത് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സൈനിക സഹകരണമോ ചർച്ചകളോ ആണ് ഇതിന് പിന്നിലെന്നാണ് പ്രധാന വിലയിരുത്തൽ. ഗൾഫ് മേഖല വീണ്ടും ഒരു വലിയ സംഘർഷത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തമായിരിക്കെയാണ് റഷ്യയുടെ ഈ ഇടപെടൽ. ഇത് നിലവിലെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. റഷ്യയും ഇറാനും തമ്മിൽ വർധിച്ചുവരുന്ന അടുപ്പത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ നീക്കത്തെ പലരും കാണുന്നത്.


