അമേരിക്കൻ സമാധാന ചർച്ചകൾ കരയാക്രമണത്തിനുള്ള ഒരു മറയായിരിക്കാമെന്ന് റഷ്യ ഇറാന് മുന്നറിയിപ്പ് നൽകി. യുറേനിയം സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി നിലപാട് ആവർത്തിച്ചു. അതേസമയം, സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ് റഷ്യയുടെ ഈ സുപ്രധാന മുന്നറിയിപ്പ്

മോസ്കോ: ഇറാനുമായുള്ള സമാധാന ചർച്ചകൾ രണ്ട് ദിവസത്തിനകം പുനരാരംഭിക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി റഷ്യ. ചർച്ച ആക്രമണത്തിനുള്ള മറയായി അമേരിക്ക മാറ്റുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടത്. അമേരിക്കയുടെ മുൻകാല പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണെന്നും സെർജി ലാവ്റോവ് ചൂണ്ടിക്കാട്ടി. ചർച്ചകൾ കരയാക്രമണം നടത്താനുള്ള മറ മാത്രമായിരിക്കുമെന്നാണ് റഷ്യയുടെ സുപ്രധാന മുന്നറിയിപ്പ്. യുറേനിയം സമ്പുഷ്ട്കീരണം ഇറാന്റെ അവകാശമാണെന്ന നിലപാടും റഷ്യൻ വിദേശകാര്യമന്ത്രി ആവർത്തിച്ചു. അതേസമയം ഇറാനുമായി സമാധാന ചർച്ച രണ്ട് ദിവസത്തിനകം വീണ്ടും തുടങ്ങുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ സംഘം ഇറാനിലെത്തുന്നതോടെ പ്രതീക്ഷകളും വർധിക്കുകയാണ്.

സമാധാനം പുലരുമോ?

അമേരിക്ക - ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന വലിയ വിശ്വാസത്തോടെയാണ് പാകിസ്ഥാൻ നയതന്ത്ര സംഘം ഇന്ന് ഇറാനിലെത്തുന്നത്. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കുന്നതിനും സമാധാന സാധ്യതകൾ ആരായുന്നതിനുമായാണ് പാക് സംഘത്തിന്റെ സന്ദർശനം. ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ച പരാജയപ്പെട്ടെങ്കിലും രണ്ടാം ഘട്ട ചർച്ച തുടങ്ങാനായാൽ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് പ്രതീക്ഷ. വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായി എത്രയും വേഗം നിർണ്ണായക ചർച്ചകൾ തുടങ്ങണമെന്ന നിർദ്ദേശമാകും പാകിസ്ഥാൻ നയതന്ത്ര സംഘം ഇറാന് കൈമാറുക. അയൽരാജ്യം എന്ന നിലയിൽ ഇറാനുമായി അടുത്ത ബന്ധമുള്ള പാകിസ്ഥാൻ, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥന്റെ റോളിലാണ് ഇടപെടുന്നത്.

2 ദിവസത്തിൽ ചർച്ച തുടങ്ങുമെന്ന് ട്രംപ്

ഇറാനു മേലുള്ള നാവിക ഉപരോധം തുടരുന്നതിനിടെയാണ് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നത്. ​അമേരിക്കയിൽ നിന്നുള്ള പുതിയ പ്രസ്താവനകൾ ചർച്ചയ്ക്കുള്ള സാധ്യതകളെ സജീവമാക്കുകയാണ്. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാന് മുന്നിൽ തുറക്കാൻ പോകുന്നത് വലിയ അവസരങ്ങളാണെന്ന് വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കുള്ള സാധ്യതകളിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. ഈ വാരാന്ത്യത്തിനുള്ളിൽ ചർച്ചയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉരോധം തുടരുന്നത് കല്ലുകടിയാണ്. ഇത് സംഘർഷത്തിലേക്ക് ഇതുവരെയും നീങ്ങാത്തത് ശുഭസൂചനയാണ്. യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതിയിൽ പിന്നോട്ടു പോകാനും ഇറാൻ തയാറാകുമോയെന്നത് പ്രധാനം. അങ്ങനെയെങ്കിൽ ഉപരോധങ്ങൾ നീക്കി അമേരിക്കയും വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player